
ജോലി സ്ഥലത്ത് ടീ ഷര്‍ട്ടും ജീന്‍സും ധരിക്കരുത്; ബിഹാർ വിദ്യാഭ്യാസ വകുപ്പ്
ഫോർമൽ വസ്ത്രങ്ങൾ മതിയെന്ന് നിർദേശം
ജോലി സ്ഥലത്ത് ജീൻസും ടീ ഷർട്ടും ധരിക്കാൻ പാടില്ലെന്നും, ഫോർമൽ വേഷങ്ങൾ മാത്രമേ ധരിക്കാവൂവെന്നും നിർദേശം നൽകി ബിഹാർ വിദ്യാഭ്യാസ വകുപ്പ്. ഔദ്യോഗിക സ്വഭാവത്തിന് അനുയോജ്യമല്ലാത്ത വസ്ത്രങ്ങൾ ജീവനക്കാര്‍ ധരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് ബുധനാഴ്ച പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
2019ല്‍ സെക്രട്ടറിയേറ്റില്‍ ടി ഷര്‍ട്ടും ജീന്‍സും ധരിക്കുന്നത് ബിഹാര്‍ വിലക്കിയിരുന്നു. ഓഫീസ് മര്യാദകള്‍ പാലിക്കപ്പെടാനായി റാങ്ക് വ്യത്യാസമില്ലാതെ എല്ലാവരും അനുസരിക്കണമെന്ന് പറഞ്ഞാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ വര്‍ഷം ഏപ്രിലില്‍ ബിഹാറിലെ സാരന്‍ ജില്ലയിലെ ജില്ലാ മജിസ്ട്രേറ്റ് എല്ലാ സര്‍ക്കാര്‍ ജീവനക്കാരെയും ജീന്‍സും ടീ ഷര്‍ട്ടും ഔദ്യോഗിക ജോലി സമയത്ത് ധരിക്കുന്നതിന് വിലക്കിയിരുന്നു. ഓഫീസുകളില്‍ ഐഡി കാര്‍ഡ് ധരിക്കണമെന്നും നിർദേശമുണ്ടായിരുന്നു.
സ്കൂള്‍ അധ്യാപകര്‍ക്ക് ഡ്രെസ് കോഡ് നടപ്പിലാക്കി ഒരു മാസം മുൻപ് അസം സര്‍ക്കാരും ഉത്തരവ് പുറത്തിറക്കിയിരുന്നു. ജീൻസ്, ലെഗിൻസ്, ആഡംബര വസ്ത്രങ്ങൾ, കടും നിറത്തിലുള്ള വസ്ത്രങ്ങൾ എന്നിവ ധരിക്കാൻ പാടില്ലെന്നാണ് അസം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച നിർദ്ദേശം. വിദ്യാർത്ഥികൾക്ക് മാതൃക ആവേണ്ട അധ്യാപകരുടെ വസ്ത്രവും അത്തരത്തിൽ ആകണമെന്ന ധാരണയെ തുടർന്നാണ് ഈ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി രനോജ് പെഗു വ്യക്തമാക്കിയിരുന്നു. ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലും സമാന നടപടി സര്‍ക്കാരുകൾ സ്വീകരിച്ചിരുന്നു.