
ആ ഷാജി കിരൺ ഞാനാണ്, സ്വപ്നയെ പരിചയമുണ്ട്, പക്ഷേ ഭീഷണിപ്പെടുത്തിയിട്ടില്ല, മുഖ്യമന്ത്രിയെ പരിചയമില്ല
കൊച്ചി: മുഖ്യമന്ത്രിയെയോ കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടയുള്ള സി പി എം നേതാക്കളെയോ പരിചയമില്ലെന്നും എന്നാൽ സ്വപ്ന സുരേഷിനെ പരിചയമുണ്ടെന്നും ഷാജി കിരൺ. ഷാജി കിരൺ എന്നയാൾ വിളിച്ചുവെന്നും വധഭീഷണി മുഴക്കിയെന്നും സ്വപ്ന മുൻകൂർ ജാമ്യാപേക്ഷയിൽ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരായ മൊഴി പിൻവലിക്കാൻ ഷാജി കിരൺ ആവശ്യപ്പെട്ടു. അനുസരിച്ചില്ലെങ്കിൽ അറസ്റ്റുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ശബ്ദരേഖ കെെയിലുണ്ടെന്ന് സ്വപ്ന വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഷാജി ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
‘മുഖ്യമന്ത്രിയെയോ കോടിയേരി ബാലകൃഷ്ണനെയോ പരിചയമില്ല. മറ്റ് സിപിഎം നേതാക്കളെയും അറിയില്ല. . കോൺഗ്രസുകാരുമായോ ബിജെപിക്കാരുമായോ ബന്ധമില്ല. ഞാൻ ഒരു മുൻ മാദ്ധമപ്രവർത്തകനാണ്. സ്വപ്നയുമായുള്ളത് സൗഹൃദം മാത്രം. ജാമ്യത്തിലിറങ്ങിയ ശേഷമാണ് അവരെ പരിചയപ്പെട്ടത്. സ്ഥല കച്ചവടവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. മുഖ്യമന്ത്രിക്ക് വേണ്ടി താൻ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ല. മൊഴി തിരുത്താൻ ആവശ്യപ്പെട്ടിട്ടില്ല. വിഡ്ഢിത്തം കാണിക്കരുതെന്ന് അവരെ ഉപദേശിച്ചു. അവരുടെ സുരക്ഷ കണക്കിലെടുത്താണ് അങ്ങനെയൊരു ഉപദേശം നൽകിയത്. ഞാൻ സ്വപ്നയെ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ ഉണ്ടെങ്കിൽ പുറത്തുവിടട്ടെ. 32,000 രൂപ മാത്രമാണ് എന്റെ അക്കൗണ്ടിൽ ഉള്ളത്. കെ.പി.യോഹന്നാന്റെ സ്ഥാപനവുമായി ഒരു ബന്ധവുമില്ല. സ്വപ്നയുടെ പാലക്കാട്ടെ ഫ്ലാറ്റിൽ ഇന്നലെ പോയിരുന്നു. പോയ വാഹനം തന്റേതല്ല. ഒരു സുഹൃത്തിന്റെ പേരിലുള്ളതാണ്. ബിസിനസ് ആവശ്യത്തിനായി ഉപയോഗിക്കുന്നു എന്ന് മാത്രം. താന്‍ കൊട്ടാരക്കര സ്വദേശിയാണെന്നും ഷാജി കിരണ്‍ പറഞ്ഞു.
