
പാതയോരങ്ങളിൽ അനധികൃത ബോർഡുകളും തോരണങ്ങളും: നടപടി സ്വീകരിക്കാൻ സർക്കാർ നിർദേശം
പാതയോരങ്ങളിൽ നിന്ന് അനധികൃത ബോർഡുകൾ, തോരണങ്ങൾ, കൊടിക്കൂറകൾ, ഫ്ലക്സുകൾ എന്നിവ നീക്കം ചെയ്യാത്തവർക്കും പുതിയതായി സ്ഥാപിച്ചവർക്കുമെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ നിർദേശം നൽകി സർക്കാർ. വിഷയത്തിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിനെ തുടർന്നാണ് സർക്കാരിനോട് അധിക നിർദേശങ്ങൾ പുറപ്പെടുവിക്കാൻ ഹൈക്കോടതി നിർദേശിച്ചത്. 2018 മുതലുള്ള കേസുകൾ പരിഗണിച്ചാണ് ജൂൺ 8ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.പാതയോരങ്ങളിൽ നിന്ന് അനധികൃത ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ നീക്കം ചെയ്യുന്നതിനു തദ്ദേശ സ്ഥാപനതലത്തിൽ പ്രാദേശിക കമ്മിറ്റികളും അവയുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിന് ജില്ലാതല മോണിറ്ററിങ് കമ്മിറ്റികളും രൂപീകരിച്ച് 2022 ഡിസംബറിൽ ഉത്തരവിറക്കിയിരുന്നു. തദ്ദേശ സ്ഥാപന പ്രാദേശിക കമ്മിറ്റികൾ അനധികൃത ബോർഡുകളും തോരണങ്ങളും കൊടിക്കൂറകളും ഫ്ലക്സുകളും നീക്കം ചെയ്തു പ്രത്യേക ഏരിയയിലേക്കു മാറ്റി സൂക്ഷിക്കണം. ശേഷം ഇവ നീക്കം ചെയ്യുന്നതിന് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംഘടനകൾക്കും തദ്ദേശ സ്ഥാപനത്തിന്റെ സെക്രട്ടറി നോട്ടിസ് നൽകുകയും 7 ദിവസത്തിനുള്ളിൽ നീക്കം ചെയ്യുകയും വേണം.പ്രത്യേക ഏരിയയിലേക്കു മാറ്റാൻ തദ്ദേശ സ്ഥാപനത്തിനുണ്ടായ ചെലവ് അവ സ്ഥാപിച്ച വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവരിൽനിന്ന് ഈടാക്കണം. നോട്ടിസ് അയച്ചിട്ടും നടപടി എടുക്കാത്തവർക്ക് എതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിച്ചശേഷം ശാസ്ത്രീയമായി സംസ്കരിക്കുന്നതിനു നടപടി സ്വീകരിക്കണം. ഉത്തരവുകള് പാലിക്കാതെ ഇവ സ്ഥാപിച്ച പരസ്യ ഏജൻസിയെ കണ്ടെത്തി ലൈസൻസ് റദ്ദു ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.