മധ്യപ്രദേശില്‍ ബി.ജെ.പി കോണ്‍ഗ്രസ് പോസ്റ്റര്‍ യുദ്ധം
കര്‍ണാടകക്ക് പിന്നാലെ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന മധ്യപ്രദേശിലും പോസ്റ്റര്‍ യുദ്ധം തുടങ്ങി കോണ്‍ഗ്രസും- ബി.ജെ.പിയും.’50 ശതമാനം കമ്മീഷന് കൊടുക്കൂ, ആവശ്യമുള്ള കാര്യങ്ങള്‍ നേടൂ’ എന്ന കുറിപ്പും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ചിത്രവും, ഫോണ്‍ പേ മാതൃകയിലുള്ള ക്യൂ ആര് കോഡും അടങ്ങുന്നതാണ് കോണ്‍ഗ്രസ് പുറത്തിറക്കിയ പോസ്റ്റർ. കമ്മീഷന് വാങ്ങിയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ജോലി ചെയ്യുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
കമല്‍നാഥ് സര്‍ക്കാര്‍ കാലത്തെ അഴിമതി ആരോപണം ഉന്നയിച്ച് ബി.ജെ.പിയാണ് മധ്യപ്രദേശില്‍ ആദ്യം പോസ്റ്റര്‍ ഇറക്കിയത്. കമല്‍നാഥിനെതിരെ ‘വാണ്ടഡ് കറപ്ഷന്‍ നാഥ്’ എന്ന പോസ്റ്ററുകളാണ് ബി.ജെ.പി പതിച്ചത്. നേരത്തെ കര്‍ണാടകയിലും ഇതേ രീതിയിലുള്ള പോസ്റ്റര്‍ പ്രതിഷേധം നടന്നിരുന്നു. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കെതിരെയായിരുന്നു കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ പ്രതിഷേധം.
അതേസമയം, അഴിമതി ആരോപണം ഉയര്‍ത്തി ഭോപ്പാലിലെ വിവിധ സ്ഥലങ്ങളിൽ പതിച്ച ഈ പോസ്റ്ററില്‍ തങ്ങളുടെ ലോഗോ ദുരുപയോഗം ചെയ്തെന്ന് കാണിച്ചുകൊണ്ട് ഫോണ്‍ പേ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തി. സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ ഫോണ്‍ പേ കമ്പനി നിയമനടപടി സ്വീകരിക്കും. തങ്ങളുടെ ലോഗോ ഉടനെ ഒഴിവാക്കണമെന്നും, ഏത് സംഘടന ആയാലും മൂന്നാം കക്ഷി അനധികൃതമായി കമ്പനിയുടെ ലോഗോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ഫോണ്‍ പേ ട്വീറ്ററിലൂടെ പ്രതികരിച്ചു.