
200 അന്താരാഷ്ട്ര മത്സരം കളിക്കുന്ന ആദ്യ പുരുഷതാരമെന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഫുട്ബോളില്‍ 200 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന ആദ്യ പുരുഷ താരമെന്ന ഗിന്നസ് റെക്കോർഡ് നേടി പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യൂറോകപ്പ് യോഗ്യതാ റൗണ്ടില്‍ ഐസ്ലന്‍ഡിനെതിരേ മത്സരിച്ചതോടെയാണ് താരത്തിന് ഈ നേട്ടം സ്വന്തമായത്.
തന്റെ 197-ാം അന്താരാഷ്ട്ര മത്സരം കളിച്ചപ്പോള്‍ തന്നെ പുരുഷ ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച കളിക്കാരനായി റൊണാള്‍ഡോ മാറിയിരുന്നു. കുവൈത്തിന്റെ ബാദര്‍ അല്‍-മുതവയുടെ റെക്കോഡാണ് റൊണാള്‍ഡോ മറികടന്നത്. മത്സരത്തില്‍ 89-ാം മിനിറ്റില്‍ റൊണാള്‍ഡോ നേടിയ ഏക ഗോളിന് പോര്‍ച്ചുഗല്‍, ഐസ്ലന്ഡിനെ തോല്‍പ്പിക്കുകയും ചെയ്തു. 123 ഗോളുകൾ നേടിയ റൊണാള്‍ഡോയ്ക്കാണ് അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ സ്വന്തമാക്കിയ താരമെന്ന ബഹുമതിയും ഉള്ളത്.
18 വര്‍ഷവും ആറു മാസവും 15 ദിവസവും പ്രായമുള്ളപ്പോഴാണ് റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ടീമിനായി അന്താരാഷ്ട്ര ഫുട്ബോളില്‍ ആദ്യമായി കളിക്കുന്നത്. രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോള്‍ മറ്റാര്‍ക്കും ലഭിക്കാത്ത നേട്ടമാണ് ഇപ്പോള്‍ റൊണാള്‍ഡോയ്ക്ക് ലഭിച്ചിരിക്കുന്നത്. 2003 ഓഗസ്റ്റ് 20-ന് കസാഖ്സ്താനെതിരേയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. 354 മത്സരങ്ങൾ കളിച്ച അമേരിക്കയുടെ ക്രിസ്റ്റീനെ ലില്ലിയാണ് പുരുഷ-വനിതാ ഫുട്ബോളില്‍ കൂടുതല്‍ മത്സരം കളിച്ചത്.