
കേരളത്തെ ലോകത്തിനു മുന്നിൽ സർക്കാർ നാണംകെടുത്തുന്നു; ഉന്നതവിദ്യാഭ്യാസ മന്ത്രി ജോലി നേടിയത് മതിയായ രേഖയില്ലാതെയാണെന്ന് കെ.സുരേന്ദ്രൻ
കേരളത്തെ ലോകത്തിനു മുന്നിൽ നാണംകെടുത്തുകയാണ് സംസ്ഥാന സർക്കാരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉന്നത വിദ്യാഭ്യാസ മേഖലയെ സർവനാശത്തിലേക്കാണ് സിപിഎമ്മും ഇടതു സർക്കാരും നയിക്കുന്നത്. വ്യാജരേഖ ചമച്ചു ജോലി നേടുന്ന കേസുകളും, പരീക്ഷ എഴുതാതെ പാസാവുന്ന കേസുകളും സംസ്ഥാനത്തെ പല കോളജുകളിലും നടക്കുന്നുണ്ട്. വ്യാജരേഖകൾ ഉണ്ടെങ്കിൽ ഏതു കോളജിലും ഏതു കോഴ്സും പഠിക്കാമെന്ന അവസ്ഥയാണ് ഇവിടെയുള്ളത്. രാഷ്ട്രീയ നേതാക്കളുടെ സമർദ്ദം കൊണ്ടാണ് സീറ്റ് കൊടുക്കുന്നതെന്ന് കോളജ് അധികൃതർ തന്നെ പറഞ്ഞെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഎമ്മിന്റെ ഇടപെടൽ കാരണം പരാതി കൊടുത്ത ഒരു കേസിലും കോളജുകൾക്കും സർവകലാശാലകൾക്കും നടപടിയെടുക്കാനാകുന്നില്ല. മതിയായ രേഖയില്ലാതെയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി പോലും ജോലി നേടിയത് . എന്നിട്ട് അവരെ തന്നെ ഉന്നത വിദ്യാഭ്യാസ മന്ത്രിയാക്കി കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ സർക്കാർ തകർക്കുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയാണ് എല്ലാ തട്ടിപ്പുകൾക്കും നേതൃത്വം കൊടുക്കുന്നത്. അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പോലും തട്ടിപ്പ് നടത്തി ജോലി നേടി. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല തകർന്നെന്ന് ഗവർണർ പറഞ്ഞപ്പോൾ അദ്ദേഹത്തെ വേട്ടയാടുകയാണ് ഭരണപക്ഷവും പ്രതിപക്ഷവും ചെയ്തത്.
ഉന്നത വിദ്യാഭ്യാസ മേഖല തകർക്കുന്നവർക്കെതിരെ 27നു സെക്രട്ടറിയേറ്റിന് മുന്നിൽ ബിജെപി പ്രതിഷേധിക്കുകയും, സംസ്ഥാന വ്യാപകമായി സമരം നടത്തുകയും ചെയ്യും. രാഷ്ട്രീയത്തിന് അതീതമായി ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനുള്ള മുന്നേറ്റത്തിന് ബിജെപി നേതൃത്വം നൽകും. ഈ കാര്യത്തിൽ ലഭ്യമായ തെളിവുകളുമായി കേന്ദ്ര മാനവവിഭവ വകുപ്പിനെ സമീപിക്കുമെന്നും കെ.സുരേന്ദ്രൻ അറിയിച്ചു.