
അവർ ഒരു നായയെപ്പോലെ എന്നെ പുറത്താക്കി; സല്‍മാന്‍റെ ഖാന്‍റെ ബോഡിഗാര്‍ഡുകള്‍ക്കെതിരെ വിമർശനവുമായി നടി ഹേമ ശര്‍മ
ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സുരക്ഷാ ജീവനക്കാര്‍ക്കെതിരെ വിമർശനവുമായി നടി ഹേമ ശര്‍മ. തന്നോട് ഒരു നായയോട് എന്നപോലെയാണ് ജീവനക്കാർ പെരുമാറിയതെന്നും താരം ആരോപിച്ചു. സൽമാന്റെ ബോഡിഗാര്‍ഡുകള്‍ നടന്‍ വിക്കി കൗശലിനെ തള്ളിമാറ്റുന്ന വീഡിയോ ഈയിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനെതിരെ വലിയ വിമർശനമാണ് ഉയർന്നിരുന്നത്.
2019ൽ സല്‍മാന്‍ നിർമ്മിച്ച് നായകനായ ദബാംഗ് 3യുടെ സെറ്റില്‍ വെച്ചാണ് സംഭവം നടന്നത്. താരത്തിനെ കാണാന്‍ വേണ്ടിയാണ് താന്‍ ദബാംഗ് 3 യിൽ അഭിനയിച്ചതെന്ന് ഹേമ പറഞ്ഞു. ഒരു രംഗം അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നത്. എന്നാൽ അദ്ദേഹം ഇല്ലാതെയാണ് ആ സീന്‍ ചിത്രീകരിച്ചത്. അതോടെ താൻ വളരെ നിരാശയായി. ഷൂട്ട് കഴിഞ്ഞപ്പോള്‍ സല്‍മാന്‍ സാറിനെ കാണാന്‍ ആഗ്രഹിച്ചു. സൽമാൻ സാറുമായി ബന്ധപ്പെടാൻ എന്നെ സഹായിക്കാൻ ഞാൻ പലരെയും സമീപിച്ചു. കുറഞ്ഞത് 50 പേരോടെങ്കിലും സംസാരിച്ചിട്ടുണ്ട്.
ഒടുവിൽ ബിഗ് ബോസിൽ എത്തിയ പണ്ഡിറ്റ് ജനാർദനൻ ആണ് എന്നെ സഹായിക്കാമെന്ന് ഏറ്റത്. ഞങ്ങൾ സൽമാൻ സാറിനെ കാണാൻ പോയി. എന്നാൽ എന്നോട് എത്ര മോശമായാണ് പെരുമാറിയെന്നും അപമാനിക്കപ്പെട്ടെന്നും പറഞ്ഞറിയിക്കാൻ കഴിയില്ല. അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കാൻ ആഗ്രഹിച്ചതിനാലാണ് എന്നെ ഒരു നായയെപ്പോലെ പുറത്താക്കിയത്.” ഹേമ പറയുന്നു.
പണ്ഡിറ്റ് ജനാർദ്ദനോടും സൽമാന്‍റെ സെക്യൂരിറ്റി മോശമായി പെരുമാറിയെന്നും അദ്ദേഹത്തെ വിലക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ഹേമ പറഞ്ഞു. “അതിന് ശേഷം 10 ദിവസത്തേക്ക് എനിക്ക് ഉറങ്ങാനായില്ല. സംഭവം നടന്ന സ്ഥലത്ത് താരം ഉണ്ടായിരുന്നില്ലെങ്കിലും പരിസരത്തുണ്ടായിരുന്നു. അദ്ദേഹത്തിന് ഇടപെട്ട് സാഹചര്യം കൈകാര്യം ചെയ്യാമായിരുന്നുവെന്നും ഹേമ ആരോപിച്ചു.