
എസ്എഫ്ഐയിൽ നിരന്തരം വിവാദം: ന്യായീകരിക്കുമ്പോഴും നേതാക്കൾക്ക് അതൃപ്തി; പ്രവർത്തനം നിരീക്ഷിക്കും
തെറ്റുതിരുത്തൽ നടപടി ശക്തമായി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സിപിഎം സംസ്ഥാന നേതൃത്വത്തെ നിരന്തരം വെട്ടിലാക്കി എ സ്എഫ്ഐ ഉൾപ്പെട്ട വിവാദപരമ്പരകൾ. പുറത്ത് ന്യായീകരിക്കുന്ന പാർട്ടി നേതാക്കൾക്ക് എസ്എഫ്ഐയുടെ പോക്കിൽ അതൃപ്തിയുണ്ടെന്നാണ് വിവരം. സംഘടനാ സംവിധാനത്തിൽ പ്രായക്കുറവുള്ളവരെ പ്രതിനിധീകരിക്കുമ്പോഴും സിപിഎമ്മിന് തലയുയര്‍ത്തിപ്പിടിക്കാവുന്ന നേട്ടങ്ങൾ പലതുണ്ടാക്കിയ എസ്എഫ്ഐയാണ് സമീപകാലത്തെങ്ങുമില്ലാത്ത വിധം വിവാദങ്ങളുടെ പിടിയിലമരുന്നത്. അതേസമയം, വിവാദങ്ങളിൽ സിപിഎം നേതൃത്വത്തിന് അതൃപ്തിയുള്ളതിനാൽ സംഘടനയുടെ പ്രവർത്തനം നിരീക്ഷിക്കാൻ ജില്ലാ ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്.
ഒന്നിന് പിറകെ ഒന്നായി നിരന്തരം എസ്എഫഐയിൽ വിവാദം പുകയുകയാണ്. തിരുവനന്തപുരത്ത് അടക്കം ജില്ലാ നേതാക്കളുടെ വഴിവിട്ട നിലപാടുകൾ, നേതാക്കൾ ഉൾപ്പെടെയുള്ളവര്‍ക്കെതിരെ ഉയര്‍ന്ന ലഹരി വിവാദങ്ങൾ. പ്രായപരിധിയെ കുറിച്ച് ഉയര്‍ന്ന ആക്ഷേപങ്ങൾ- എല്ലാം ഉണ്ടാക്കിയ ചീത്തപ്പേരിൽ നിന്ന് എസ്എഫ്ഐയെ കരകയറ്റാൻ നേതൃത്വം പാടുപെടുന്നതിനിടെയാണ് വ്യാജരേഖ നിര്‍മ്മിതിയെന്ന വിവാദത്തിൽ സംഘടനാ നേതാക്കൾ കൂട്ടത്തോടെ കൂപ്പുകുത്തുന്നത്. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ടവും വ്യാജരേഖ വിവാദവും ഉണ്ടാക്കിയ ക്ഷീണം മാറുന്നതിന് മുമ്പെയാണ് മഹാരാജാസ് വിവാദം ഉണ്ടാവുന്നത്.
അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് എസ്എഫ്ഐ നേതാവ് കെ വിദ്യ ഹാജരാക്കിയ വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് കേസായി. തുടർന്ന് കെ വിദ്യ ഒളിവിൽ പോവുകയായിരുന്നു. എഴുതാത്ത പരീക്ഷ പാസായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ മാര്‍ക്കുലിസ്റ്റും വിവാദമായി. ഏറ്റവും ഒടുവിലാണ് കായംകുളം എംഎസ്എം കോളേജിലെ നിഖിൽ തോമസിന്റെ ഡിഗ്രിവിവാദം ഉണ്ടാവുന്നത്. നിഖിലിനെ പൂർണ്ണമായും ന്യായീകരിച്ച എസ്എഫ്ഐ നേതൃത്വത്തെ വെട്ടിലാക്കിയാണ് കലിംഗ സർവ്വകലാശാലയുടെ വിശദീകരണം. നിഖിലിന്റെ സർട്ടിഫിക്കറ്റ് പരിശോധിച്ച് ക്ലീൻ ചിറ്റ് നൽകിയ എസ്എഫ്ഐ നടപടിയാണ് പ്രശ്നം കൂടുതൽ തിരിച്ചടിയായെതെന്ന നിലപാട് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾക്കുണ്ട്. ഇതുവരെ തരാതരം പോലെ ആരോപണ വിധേയരെ കൈവിട്ടും ന്യായീകരിച്ചുമായിരുന്നു പാർട്ടിയുടെ പ്രതിരോധം. അതേസമയം, നിഖിലിനെ തള്ളി പി അരവിന്ദാക്ഷൻ രംഗത്തെത്തിയിട്ടുണ്ട്. നിഖിൽ പാർട്ടിയെ ചതിച്ചെന്നാണ് അരവിന്ദാക്ഷൻ പറഞ്ഞത്. പ്രത്യക്ഷമായി വിമർശനവുമായി വന്നതോടെ മുന്നോട്ടുള്ള സിപിഎം നിലപാട് എന്താവുമെന്നാണ് അറിയേണ്ടത്.