
ആലപ്പുഴ സിപിഎമ്മിൽ കൂട്ടനടപടി; പി.പി.ചിത്തരഞ്ജനെ തരംതാഴ്ത്തി
ഷാനവാസിനെ പുറത്താക്കി
ആലപ്പുഴ ജില്ലയിൽ സിപിഎം നേതാക്കൾക്കെതിരെ കൂട്ടനടപടി. ലഹരിക്കടത്ത് ആരോപണം നേരിട്ട ഏരിയ കമ്മിറ്റിയംഗം എ.ഷാനവാസിനെ പാർട്ടിയിൽനിന്നു പുറത്താക്കി. പി.പി ചിത്തരഞ്ജൻ എംഎൽഎയെയും എം.സത്യപാലനെയും ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിലേക്കു തരം താഴ്ത്തി. ഇതോടൊപ്പം ആലപ്പുഴ സൗത്ത്, ആലപ്പുഴ നോർത്ത്, ഹരിപ്പാട് ഏരിയ കമ്മിറ്റികൾ പിരിച്ചുവിടാനും തീരുമാനമായി.
ഏരിയ സമ്മേളനങ്ങളിലെ വിഭാഗീയതയിൽ കുറ്റക്കാരെന്ന് അന്വേഷണ കമ്മിഷൻ കണ്ടെത്തിയ എല്ലാവർക്കും താക്കീത് നൽകും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. ചൊവ്വാഴ്ച ചേരുന്ന ജില്ലാ കമ്മിറ്റിയിൽ ഈ തീരുമാനങ്ങൾ ചർച്ച ചെയ്ത ശേഷം അന്തിമമാക്കും. ജില്ലാ കമ്മിറ്റിയിലും എംവി ഗോവിന്ദൻ പങ്കെടുക്കും.
ആലപ്പുഴ സൗത്ത്, നോർത്ത് ഏരിയ കമ്മിറ്റികൾ ഒന്നാക്കി അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ സെക്രട്ടേറിയറ്റംഗം സി.ബി.ചന്ദ്രബാബുവിനെ ഇതിന്റെ സെക്രട്ടറിയായും, ഹരിപ്പാട്ട് ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എച്ച്.ബാബുജാനെ സെക്രട്ടറിയായും ചുമതലപ്പെടുത്തി.