
ടൈറ്റാനികിന്റെ അവശിഷ്ടം കാണാൻ പോയ മുങ്ങിക്കപ്പൽ, അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായി
ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണിക്കാനായി സഞ്ചാരികളെയും കൊണ്ട് പോയ മുങ്ങിക്കപ്പൽ കാണാതായി. ഓഷ്യൻ ഗേറ്റ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചെറു മുങ്ങിക്കപ്പലാണ് അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായത്. അഞ്ച് പേരായിരുന്നു ഇതിൽ ഉണ്ടായിരുന്നത്. മുങ്ങിക്കപ്പലിനെ കണ്ടെത്താനായി യു.എസ്, കനേഡിയൻ നാവികസേനയും സ്വകാര്യ ഏജൻസികളും ഊർജിതമായ ശ്രമം നടത്തുന്നുണ്ട്.
1912 ലാണ് കൂറ്റൻ യാത്രാക്കപ്പലായ ടൈറ്റാനിക് തകർന്നത്. അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ സമുദ്രനിരപ്പിൽ നിന്ന് 3800 മീറ്റർ താഴ്ചയിലാണ് ഇതിന്റെ അവശിഷ്ടങ്ങളുള്ളത്. ഇത് കാണാനായി ട്രക്കിന്റെ വലിപ്പമുള്ള മുങ്ങിക്കപ്പലിലാണ് സഞ്ചാരികളെ കൊണ്ടുപോകാറുള്ളത്. ടൈറ്റാനിക് സന്ദർശനം അടക്കമുള്ള എട്ട് ദിവസത്തെ സമുദ്ര സഞ്ചാരത്തിന് രണ്ട് കോടി രൂപയോളമാണ് ഒരാളിൽ നിന്ന് ഈടാക്കുന്നത്. ബ്രിട്ടീഷ് ശതകോടീശ്വരൻ ഹാമിഷ് ഹാർഡിങും (58) കാണാതായ കപ്പലിൽ ഉണ്ടെന്ന് കുടുംബം അറിയിച്ചു.
72 മണിക്കൂർ നേരത്തേക്കുള്ള ഓക്സിജൻ മുങ്ങിക്കപ്പലിലുണ്ടെന്നാണ് ടൂർ കമ്പനി ഓഷ്യാനിക് ഗേറ്റ് പറയുന്നത്. എയർക്രാഫ്റ്റുകളും മുങ്ങിക്കപ്പലുകളും സോണാർ ഉപകരണങ്ങളും തെരച്ചലിന് ഉപയോഗിക്കുന്നുണ്ട്. അതേസമയം, മുങ്ങിക്കപ്പൽ കാണാതായെന്ന് കരുതുന്ന സമുദ്ര മേഖല ദുർഘടമാണെന്നത് തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.