ഉഭയകക്ഷി പ്രതിരോധ സഹകരണം : രക്ഷാ മന്ത്രിയും വിയറ്റ്നാം ദേശീയ പ്രതിരോധ മന്ത്രിയും ന്യൂഡൽഹിയിൽ ചർച്ച നടത്തി
ഇരു രാജ്യങ്ങളിലെയും പ്രതിരോധ വ്യവസായങ്ങളും സമുദ്ര സുരക്ഷയും വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
നാവികസേനയുടെ ശേഷി വർധിപ്പിക്കുന്നതിനായി ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഇൻ-സർവീസ് മിസൈൽ കോർവെറ്റ് ഐഎൻഎസ് കൃപാൺ വിയറ്റ്നാമിന് സമ്മാനിച്ചു
രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് വിയറ്റ്‌നാം ദേശീയ പ്രതിരോധ മന്ത്രി ജനറൽ ഫാൻ വാൻ ഗാംഗുമായി ഇന്ന് (ജൂൺ 19-ന്) ന്യൂഡൽഹിയിൽ ചർച്ച നടത്തി. വിവിധ ഉഭയകക്ഷി പ്രതിരോധ സഹകരണ സംരംഭങ്ങളുടെ പുരോഗതി യോഗത്തിൽ അവലോകനം ചെയ്തു. നടന്നുകൊണ്ടിരിക്കുന്ന സഹകരണ സംരംഭങ്ങളിൽ ഇരുപക്ഷവും സംതൃപ്തി രേഖപ്പെടുത്തി.
ഇരു മന്ത്രിമാരും നിലവിലുള്ള സഹകരണ മേഖലകൾ, പ്രത്യേകിച്ച് പ്രതിരോധ വ്യവസായ സഹകരണം, സമുദ്ര സുരക്ഷ, ബഹുരാഷ്ട്ര സഹകരണം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ആരാഞ്ഞു. വിയറ്റ്‌നാം പീപ്പിൾസ് നേവിയുടെ കഴിവുകൾ വർധിപ്പിക്കുന്നതിൽ നാഴികക്കല്ലായി മാറാവുന്ന തദ്ദേശീയമായി നിർമ്മിച്ച ഇൻ-സർവീസ് മിസൈൽ കോർവെറ്റ് ഐഎൻഎസ് കൃപാൺ സമ്മാനിക്കുന്നതായി രക്ഷാ മന്ത്രി പ്രഖ്യാപിച്ചു.
വിയറ്റ്നാം പ്രതിരോധ മന്ത്രി ഡിആർഡിഒ ആസ്ഥാനം സന്ദർശിക്കുകയും പ്രതിരോധ ഗവേഷണത്തിലും സംയുക്ത ഉൽപ്പാദനത്തിലും സഹകരിച്ച് പ്രതിരോധ വ്യാവസായിക ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്തു.
രാവിലെ ദേശീയ യുദ്ധസ്മാരകത്തിൽ ജനറൽ ഫാൻ വാൻ ഗാങ് പുഷ്പചക്രം അർപ്പിക്കുകയും വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. ദ്വിദിന സന്ദർശനത്തിനായി ജൂൺ 18നാണ് ജനറൽ ഇന്ത്യയിലെത്തിയത്. ഇന്ത്യയുടെ ആക്ട് ഈസ്റ്റ് പോളിസിയിലും ഇന്തോ-പസഫിക് മേഖലയിലും വിയറ്റ്നാം ഒരു പ്രധാന പങ്കാളിയാണ്.