വ്യാജ രേഖാ കേസ്: വിദ്യയെ പിടികൂടാനാകാതെ പൊലീസ്; അധ്യാപികയുടെ മൊഴിയെടുക്കും

വ്യാജ രേഖാ കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി ഇൻറര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്ന ചിറ്റൂര്‍ കോളേജിലെ അധ്യാപിക ഇന്ന് അഗളി പോലീസിന് മൊഴി നല്‍കും.

വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഡയറക്ടറേറ്റ് ഓഫ് കോളേജിയറ്റ് എഡ്യൂക്കേഷൻ വകുപ്പ് അധികൃതര്‍ ഇന്ന് അട്ടപ്പാടി കോളേജിലെത്തും.

അതേസമയം, വിദ്യയുടെ മുൻ‌കൂര്‍ ജാമ്യാപേക്ഷയില്‍ അഗളി പോലീസ് ഇന്ന് ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും. ഒളിവില്‍ കഴിയുന്ന വിദ്യയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആവശ്യമെങ്കില്‍ വിദ്യയുടെ തൃക്കരിപ്പൂരിലുള്ള വീട്ടില്‍ വീണ്ടും പരിശോധന നടത്തുവാനും അന്വേഷണ സംഘത്തിന് ആലോചനയുണ്ട്.അട്ടപ്പാടി ഗവണ്‍മെന്റ് കോളേജില്‍ മഹാരാജാസ് കോളേജിലെ വ്യാജരേഖയുമായി അഭിമുഖത്തിന് കെ വിദ്യയെത്തിയത് വെള്ള സ്വിഫ്റ്റ് കാറിലാണെന്ന് കണ്ടെത്തിയിരുന്നു. കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് വിവരം കിട്ടിയത്. കാറില്‍ വിദ്യക്കൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. കാറില്‍ കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാല്‍ കാറിനകത്ത് ഉണ്ടായിരുന്ന ആളുടെ മുഖം വ്യക്തമായി പതിഞ്ഞില്ല. വിദ്യയെ ഇറക്കിയ ശേഷം കാര്‍ പുറത്തു പോയി. പിന്നീട് 12 മണിക്ക് ശേഷം കാറുമായി ഇയാള്‍ വീണ്ടും കോളേജിലെത്തിയതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു.

ജൂണ്‍ രണ്ടിനാണ് വിദ്യ കോളേജില്‍ എത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളുടെ കാര്യത്തില്‍ വലിയ തോതില്‍ ആശയ കുഴപ്പം ഉണ്ടായിരുന്നു. പൊലീസ് കോളേജിലെത്തിയപ്പോള്‍ ചുമതലയിലുണ്ടായിരുന്ന ജീവനക്കാരൻ ദൃശ്യങ്ങളില്ലെന്ന് പറഞ്ഞിരുന്നു. കോളേജില്‍ ആറ് ദിവസത്തെ ദൃശ്യങ്ങള്‍ മാത്രമേ ഉള്ളൂവെന്നായിരുന്നു അന്ന് പൊലീസിന് കിട്ടിയ മറുപടി. പൊലീസ് മടങ്ങിപ്പോയ ശേഷം പ്രിൻസിപ്പലാണ് ദൃശ്യങ്ങളുണ്ടെന്ന് വ്യക്തമാക്കി രംഗത്ത് വന്നത്. ഇതനുസരിച്ച്‌ വീണ്ടും പൊലീസ് കോളേജിലെത്തി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. ഇതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.

Leave a Reply

Your email address will not be published.

Previous post ഇന്‍ഷുറന്‍സ് പദ്ധതി; അംഗത്വമെടുക്കുന്നതിനുള്ള സമയപരിധി നീട്ടി
Next post വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സഹകരിക്കാം; കോണ്‍ഗ്രസിന് മുന്നിൽ ഉപാധികളുമായി എഎപി