12 മണിക്കൂര്‍ കിണറ്റില്‍ കുടുങ്ങിയ വയോധികന് ദാരുണാന്ത്യം

കിണര്‍ വൃത്തിയാക്കാനിറങ്ങിയപ്പോള്‍ ഇടിഞ്ഞു താഴ്ന്ന റിങ്ങുകള്‍ക്കിടയില്‍ കാല്‍ കുടുങ്ങി ജീവനു വേണ്ടി മണിക്കൂറുകളോളം പൊരുതിയ വയോധികന്‍ മരണത്തിനു കീഴടങ്ങി. ചൊവ്വാഴ്ച രാവിലെ ഒന്‍പതരയോടെ കോടുകുളഞ്ഞിയിലെ കിണറ്റില്‍ കുടുങ്ങിയ പെരുങ്കുഴി കൊച്ചുവീട്ടില്‍ കെ.എസ്.യോഹന്നാനെ (72) അഗ്‌നിരക്ഷാ സേനയും പൊലീസും ഐടിബിപിയും ചേര്‍ന്നു നടത്തിയ തീവ്രശ്രമങ്ങള്‍ക്കൊടുവില്‍ രാത്രി ഒന്‍പതരയോടെയാണു പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു.

കോടുകുളഞ്ഞി കൊല്ലംപറമ്പില്‍ ഷെല്‍ട്ടര്‍ വീട്ടിലെ കിണര്‍ വൃത്തിയാക്കാനാണു യോഹന്നാന്‍ സഹായിക്കൊപ്പം ഇറങ്ങിയത്. കാടും പടര്‍പ്പും വൃത്തിയാക്കി പമ്പ് സെറ്റ് ഉപയോഗിച്ചു വെള്ളം വറ്റിക്കുന്നതിനിടെ കിണര്‍ ഇടിഞ്ഞു. യോഹന്നാന്റെ കാല്‍ റിങ്ങുകള്‍ക്കിടയില്‍ പെട്ടു. 6 റിങ്ങുകള്‍ കാലിനു മുകളിലായതു രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. അപകടസമയത്തു സഹായി കിണറിനു മുകളിലായിരുന്നു.
യോഹന്നാന് ഓക്‌സിജന്‍ നല്‍കിയ ശേഷം റിങ്ങുകള്‍ ഒന്നൊന്നായി പൊട്ടിച്ചു മാറ്റി ആളെ പുറത്തെടുക്കാനാണു ശ്രമം നടത്തിയത്.

കഴുത്തിനു താഴെ വരെ ചെളിയിലും വെള്ളത്തിലും പൂണ്ടുനില്‍ക്കുകയായിരുന്നു. വെള്ളം വറ്റിക്കാന്‍ ശ്രമിച്ചപ്പോള്‍ മണ്ണിടിഞ്ഞു. 7 മണിയോടെ യോഹന്നാന്റെ പ്രതികരണം നിലച്ചു. തുടര്‍ന്ന് ഓക്‌സിജന്‍ സിലിണ്ടറും മറ്റും തിരിച്ചെടുത്തു. ചെളി നിറഞ്ഞ കിണറ്റില്‍ നിന്ന് ആളെ പുറത്തെടുക്കാന്‍ പിന്നെയും വൈകി.

മണിക്കൂറുകള്‍ നീണ്ട പ്രയത്‌നം

രണ്ടു മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചു കിണറിന്റെ വശങ്ങള്‍ തുരന്നു മണ്ണു നീക്കുകയായിരുന്നു ഏറെ ശ്രമകരമായ ദൗത്യം. യോഹന്നാന്റെ മേല്‍ കിണറിന്റെ അവശിഷ്ടങ്ങളോ മണ്ണോ ഇടിഞ്ഞു വീഴാതിരിക്കാന്‍ റിങ്ങുകള്‍ക്കു മുകളില്‍ പലകയും ഷീറ്റും നിരത്തി. വശങ്ങളില്‍ നിന്നു മണ്ണിടിഞ്ഞു വീഴാതിരിക്കാന്‍ ഇരുമ്പു തകിട് കിണറിനുള്ളില്‍ സിലിണ്ടര്‍ രൂപത്തില്‍ ഇറക്കി.

കിണറിന്റെ ആള്‍മറ ഇരുവശത്തേക്കുമായി പൊളിച്ചു നീക്കിയ ശേഷം ഓരോ റിങ്ങായി പൊളിച്ചു നീക്കാന്‍ തുടങ്ങി. ഒടുവില്‍ രണ്ടു റിങ് ബാക്കിയായപ്പോഴാണു യോഹന്നാന്റെ പ്രതികരണം നിലച്ചത്. മന്ത്രി സജി ചെറിയാനും കൊടിക്കുന്നില്‍ സുരേഷ് എംപിയും സ്ഥലത്തെത്തി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.

Previous post പണമടച്ചാല്‍ ഇനി റെയില്‍വേ ഭൂമിയിലും ട്രെയിനുകളിലും ഫോട്ടോയെടുക്കാം, വിഡിയോ ചിത്രീകരിക്കാം
Next post സിബില്‍ സ്‌കോര്‍ കുറവായതിനാല്‍ വിദ്യാഭ്യാസ വായ്പ നിഷേധിക്കരുതെന്ന് ഹൈക്കോടതി