
ഹൈക്കോടതിയും അരിക്കൊമ്പന്‍ ഫാന്‍സും എവിടെ? സമൂഹത്തെയോര്‍ത്ത് ലജ്ജിക്കുന്നു: ഡീന്‍ കുര്യാക്കോസ്
ചിന്നക്കനാലില്‍ നിന്ന് മയക്കുവെടിവച്ച് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തിലെ മേതകാനത്തിനു സമീപം കൊണ്ടുവിട്ട കാട്ടാന അരിക്കൊമ്പന്‍ കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയ സംഭവത്തില്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായി ഡീന്‍ കുര്യാക്കോസ്. ഇത്രയും അക്രമകാരിയായ, ഇത്രയും ആളുകളെ കൊന്നടുക്കിയ, നാടിനു മുഴുവന്‍ അസ്വസ്ഥ സൃഷ്ടിക്കുന്ന കാട്ടാനയെ മെരുക്കാന്‍ കഴിവില്ലാത്ത ഒരു സമൂഹം കേരളത്തില്‍ ഉണ്ടായിപ്പോയല്ലോ എന്നതില്‍ ലജ്ജിക്കുന്നുവെന്ന് ഡീന്‍ പ്രതികരിച്ചു. അരിക്കൊമ്പനെ പൊക്കിക്കൊണ്ടു നടന്ന ഫാന്‍സും ഹൈക്കോടതിയും ഇപ്പോള്‍ എവിടെയാണെന്നും ഡീന്‍ ചോദിച്ചു.
ഡീന്‍ കുര്യാക്കോസിന്റെ വാക്കുകളിലൂടെ
അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്കു മടങ്ങിവരുന്നു എന്നതിന് അപ്പുറം, കമ്പം ടൗണില്‍ ഒന്നും സംഭവിക്കാതിരിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുകയാണ്. എന്തൊരു ദൗര്‍ഭാഗ്യകരമായ അവസ്ഥയാണിത്. ആനപ്രേമികളെല്ലാം അരിക്കൊമ്പന്റെ ഈ പരാക്രമം കണ്ട് ആസ്വദിക്കുകയായിരിക്കും. അരിക്കൊമ്പന്‍ ഫാന്‍സ് അസോസിയേഷന്റെ ആളുകളൊക്കെ ഇപ്പോള്‍ എവിടെ പോയി?
സത്യത്തില്‍ എത്രയോ നിര്‍ഭാഗ്യകരമായ ഒരു അവസ്ഥയാണിത്. ഇത്രയും അക്രമകാരിയായ ഒരു ആനയെ തളയ്ക്കാന്‍ വേണ്ടി തീരുമാനമെടുത്തപ്പോള്‍ അതിനെ അട്ടിമറിക്കാനായി എല്ലാ ഗൂഢശ്രമങ്ങളും നടത്തിയ ആളുകള്‍ക്ക് സമര്‍പ്പിക്കുകയാണ് ഞാന്‍ ഇതെല്ലാം. കാരണം, അത്രത്തോളം ദൗര്‍ഭാഗ്യകരമായ സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
കമ്പം ടൗണില്‍ ഇപ്പോള്‍ എന്താണ് സ്ഥിതി. നമുക്ക് ഊഹിക്കാന്‍ കഴിയുമോ. നൂറുകണക്കിന് ആളുകളെ ഈ കാട്ടാന വെളുപ്പിനെ ആട്ടിപ്പായിച്ചു. തലനാരിഴയ്ക്കാണ് ആളുകള്‍ ജീവനുംകൊണ്ട് രക്ഷപ്പെട്ടത്. എന്നിട്ടും ഇതെല്ലാം കണ്ട് ആസ്വദിക്കുന്ന ഒരു സമൂഹം ഇവിടെയുണ്ടല്ലോ എന്നോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. ഇതൊരു പ്രശ്‌നക്കാരനായ ആനയാണ്. അതിനെ തളയ്ക്കുക എന്നല്ലാതെ മറ്റെന്ത് മാര്‍ഗമാണുള്ളത്. ഇങ്ങനെയൊരു സമൂഹം ഈ നാട്ടില്‍ ഉണ്ടായിപ്പോയല്ലോ. ഈ വിഷയത്തില്‍ ഹൈക്കോടതി എവിടെ നില്‍ക്കുന്നു.
കോടതി സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഇത്തരമൊരു പ്രതിസന്ധിയെ വളരെ ലാഘവത്തോടെ കൈകാര്യം ചെയ്തതുകൊണ്ടുള്ള ബുദ്ധിമുട്ടല്ലേ നാം ഇപ്പോള്‍ അനുഭവിക്കുന്നത്? എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കണം. ഇനിയും ഒരു മനുഷ്യന്റെ ജീവന്‍ വിട്ടുകൊടുക്കാന്‍ കഴിയില്ല. ഇവിടെ ആളുകള്‍ പേടിച്ചരണ്ട് രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ വിഷമിക്കുകയാണ്. ഇപ്പോള്‍ കമ്പം ടൗണില്‍ നടന്ന സംഭവങ്ങളെല്ലാം പട്ടാപ്പകലാണ് ഉണ്ടായത്. അത് തമിഴ്‌നാട്ടിലായിപ്പോയി എന്നല്ലേയുള്ളൂ. ഇത്തരമൊരു ദുരവസ്ഥ ഇവിടെ സൃഷ്ടിച്ചതില്‍ കേരളത്തിലെ വലിയൊരു സമൂഹത്തിന് പങ്കുണ്ട് എന്നു തന്നെ പറയേണ്ടി വരും. ഇക്കാര്യത്തില്‍ ഒരിക്കലും മാപ്പര്‍ഹിക്കാത്ത തെറ്റാണ് അവര്‍ ചെയ്തത്. ഈ സംഭവത്തില്‍ കോടതിക്കും കോടതിയുടെ നിര്‍ദ്ദേശം നടപ്പാക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഉള്‍പ്പെടെ പിഴവു സംഭവിച്ചുവെന്നത് നൂറു ശതമാനം ശരിയാണ്. ഇതെല്ലാം കണ്ട് ആസ്വദിച്ച എല്ലാവര്‍ക്കും പങ്കുണ്ട്. ഇനി ആ ആനയെ തളയ്ക്കാന്‍ എത്ര ലക്ഷം, അല്ലെങ്കില്‍ കോടി രൂപ ചെലവഴിക്കേണ്ടി വരും.

വന്യമൃഗങ്ങളുടെ ഉപദ്രവങ്ങളില്‍നിന്ന് ജനത്തെ രക്ഷിക്കാന്‍ പ്രതിരോധ മാര്‍ഗങ്ങള്‍ ക്രമീകരിക്കാന്‍ വനംവകുപ്പിന് കഴിയുന്നില്ല. ഒരു തരത്തിലുമുള്ള സുരക്ഷിതത്വവും നാട്ടിലെ ജനങ്ങള്‍ക്ക് അനുഭവപ്പെടുന്നില്ല. അതിനിടെയാണ് ഇല്ലാത്ത പണമുണ്ടാക്കി അരിക്കൊമ്പനെ പിടികൂടി മേദകാനത്ത് കൊണ്ടുപോയി ഇറക്കിവിട്ടത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇനി ഈ ആനയെ തളയ്ക്കണമെങ്കില്‍ എത്ര രൂപ കേരള സര്‍ക്കാരിന്റെ ഖജനാവില്‍നിന്ന് അല്ലെങ്കില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഖജനാവില്‍നിന്ന് ചെലവഴിക്കേണ്ടി വരും. ഇത്രയും അക്രമകാരിയായ, ഇത്രയും ആളുകളെ കൊന്നടുക്കിയ നാടിനു മുഴുവന്‍ അസ്വസ്ഥ സൃഷ്ടിച്ച കാട്ടാനയെ മെരുക്കാന്‍ കഴിവില്ലാത്ത ഒരു സമൂഹം കേരളത്തില്‍ ഉണ്ടായിപ്പോയല്ലോ. ഇക്കാര്യത്തില്‍ ആവശ്യമായ കൃത്യമായ നിലപാട് സ്വീകരിക്കാന്‍ കഴിയാത്ത ഒരു സര്‍ക്കാര്‍ ഇവിടെ ഉണ്ടായിപ്പോയല്ലോ.
ആ ആനയെ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ചു. അങ്ങനെ അതിന്റെ സഞ്ചാരദിശ നാം മനസ്സിലാക്കുന്നു. എന്നിട്ട് എന്തുണ്ടായി? മനസ്സിലാക്കിയിട്ട് എന്തു കാര്യം. ആന എങ്ങോട്ട് പോകുന്നു എന്ന് അറിഞ്ഞിട്ട് എന്തു ഗുണം? റേഡിയോ കോളര്‍ ഇല്ലെങ്കിലും വനംവകുപ്പ് ജീവനക്കാര്‍ നിരീക്ഷിച്ചാല്‍ ഇത് എങ്ങോട്ടു പോകുന്നുവെന്ന് അറിയാം. ഈ ആന രണ്ടു മൂന്നു ദിവസമായി കുമളി ടൗണിനു സമീപം വന്ന് തമ്പടിച്ചിരിക്കുന്നു. റേഡിയോ കോളര്‍ ഒന്നും ഇല്ലെങ്കിലും ഇത് ഉടനെ ലോവര്‍ ക്യാംപിലേക്കു പോകുമെന്ന് എല്ലാവര്‍ക്കും അറിയാം. അതിനു താഴെ കമ്പം ടൗണാണ്. അടുത്തതായി അവിടെയെത്തും. ഇവരുടെ കോളര്‍ ഇല്ലെങ്കിലും ഇതൊക്കെയാണ് നടക്കാന്‍ പോകുന്നതെന്ന് എല്ലാവര്‍ക്കും അറിയാം.
ആ കോളറൊന്നും നാട്ടുകാര്‍ക്ക് വേണ്ട. ഈ ആന ഇനി ചിന്നക്കനാലിലേക്കു പോകുമെന്ന് ഇവര്‍ പറഞ്ഞുതന്നിട്ടു വേണോ മനസ്സിലാക്കാന്‍. ഇത്രയും നാണംകെട്ട ഒരു പരിപാടി മുന്‍പ് കേരളത്തിലുണ്ടായിട്ടില്ല. ആനയെ തളയ്ക്കാന്‍ എന്തു നടപടി ആരു സ്വീകരിച്ചാലും ജനപ്രതിനിധി എന്ന നിലയില്‍ അവര്‍ക്കൊപ്പം ഞാനുണ്ടാകും.