ഹോട്ടലുടമയുടെ കൊലപാതകം: മൂന്ന് പേര്‍ അറസ്റ്റില്‍; മൃതദേഹം കണ്ടെത്തിയത് അഗളി ചുരത്തിലെ കൊക്കയില്‍

കോഴിക്കോട് ഒളവണ്ണയില്‍ ലോഡ്ജ് നടത്തുന്ന വ്യാപാരിയെ കൊന്ന് കഷ്ണങ്ങളാക്കി ട്രോളിബാഗിലാക്കി കൊക്കയില്‍ തള്ളിയ സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. തിരൂര്‍ ഏഴൂര്‍ മേച്ചേരി സിദ്ദീഖ് (62) നെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് ചെര്‍പ്പുളശേരി ചളവറ സ്വദേശികളായ ഷിബിലി (22), സുഹൃത്ത് ഫര്‍ഹാന (19), വല്ലപ്പുഴ സ്വദേശി ആഷിഖ് (26) എന്നിവരെയാണ് അറസ്റ്റുചെയ്തത്. മൃതദേഹം അട്ടപ്പാടി അഗളി ചുരം ഒമ്പതാം വളവിലെ കൊക്കയില്‍നിന്ന് പൊലീസ് കണ്ടെടുത്തു.

സിദ്ദിഖിനെ മെയ്18 ന് ആണ് കാണാതായത്. ഉടന്‍ വരാമെന്ന് പറഞ്ഞ് 18ന് രാവിലെ വീട്ടില്‍ നിന്നു പോയ സിദ്ദിഖിനെ ഭാര്യ ഫോണില്‍ വിളിച്ചപ്പോള്‍ വടകരയിലാണെന്ന മറുപടിയാണ് ലഭിച്ചത്. രാത്രി വിളിച്ചപ്പോള്‍ ഫോണ്‍ ഓഫ് ആയിരുന്നു. രണ്ടു ദിവസം കഴിഞ്ഞുവിളിച്ചപ്പോഴും ഫോണ്‍ ഓഫായിരുന്നതിനാല്‍ 22 ന് ബന്ധുക്കള്‍ തിരൂര്‍ പൊലീസില്‍ പരാതി നല്‍കി. തിരൂര്‍ ഡിവൈഎസ്പി കെ എം ബിജു, ഇന്‍സ്പെക്ടര്‍ എം ജെ ജിജോ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ അവസാനമായി ഉപയോഗിച്ചത് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ ഡി കാസ ഇന്‍ എന്ന ഹോട്ടലിലാണെന്ന സ്ഥിരീകരിച്ചു. 18 ന് സിദ്ദിഖ് ഹോട്ടലില്‍ മുറിയെടുത്തതായും കണ്ടെത്തി. ഹോട്ടലിലെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. യുവതിയടക്കം മൂന്നുപേര്‍ ഹോട്ടലില്‍ എത്തിയതായാണ് ദൃശ്യങ്ങളിലുള്ളത്. തിരിച്ചുപോകുമ്പോള്‍ രണ്ടുപേര്‍ മാത്രമായിരുന്നു. കൈയില്‍ ട്രോളി ബാഗുകളും ഉണ്ടായിരുന്നു. തുടര്‍ന്ന് സിദ്ദിഖിന്റെ ഹോണ്ട കാര്‍ പോയ വഴികളിലൂടെയുള്ള അന്വേഷണത്തിലാണ് പ്രതികള്‍ മൃതദേഹം അട്ടപ്പാടി ചുരത്തില്‍ തള്ളിയതായി സ്ഥിരീകരിച്ചത്.

ഇതിനിടെ പാലക്കാടുനിന്ന് ആഷിഖിനെ കസ്റ്റഡിയിലെടുത്തു. ഷിബിലിയും ഫര്‍ഹാനയും ട്രെയിനില്‍ രക്ഷപ്പെട്ടതായി മനസ്സിലാക്കിയ പൊലീസ് ചെന്നെയില്‍നിന്ന് റെയില്‍വേ പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. ഇവരെ രാത്രിയോടെ നാട്ടിലെത്തിച്ചു.പതിനെട്ടിനോ പത്തൊമ്പതിനോ ആയിരുന്നു കൊലപാതകമെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധവി എസ് സുജിത്ത്ദാസ് പറഞ്ഞു. 19ന് പകല്‍ മൂന്നു കഴിഞ്ഞപ്പോള്‍ ട്രോളി ബാഗുകള്‍ സിദ്ദിഖിന്റെ കാറില്‍ കയറ്റുന്നതിന്റെ ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. മൃതദേഹം രണ്ടായി മുറിച്ച് രണ്ട് ട്രോളി ബാഗിലാക്കുകയായിരുന്നു. മൂന്നുപേരാണ് അറസ്റ്റിലായതെങ്കിലും കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ആഷിഖില്‍നിന്നുള്ള വിവരം അനുസരിച്ചാണ് മൃതദേഹം അട്ടപ്പാടി അഗളി ചുരം ഒമ്പതാം വളവിലെ കൊക്കയില്‍നിന്ന് വെള്ളിയാഴ്ച രാവിലെ പൊലീസ് മൃതദേഹം കണ്ടെത്തിയത്. അഗ്നിരക്ഷാ സേനയാണ് കൊക്കയിലിറങ്ങി മൃതദേഹം മുകളിലേക്ക് എത്തിച്ചത്. സിദ്ദിഖിന്റെ അടുത്ത ബന്ധുക്കളും എത്തിയിരുന്നു. മൃതദേഹത്തിലെ വസ്ത്രം കണ്ടാണ് കൊല്ലപ്പെട്ടത് സിദ്ദിഖ് ആണെന്ന് ഉറപ്പിച്ചത്. സ്ഥലത്തുവച്ചുതന്നെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. വൈകിട്ടോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Leave a Reply

Your email address will not be published.

Previous post സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ
Next post പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം: രാഷ്ട്രപതി ചെയ്യണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി