
ചൈനയുടെ എതിര്‍പ്പ് മറികടന്ന് അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് യു എൻ
ലഷ്കര്‍ ഇ തൊയ്ബ നേതാവും പാക് ഭീകരനുമായ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരവാദിയായി പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ (യു.എൻ.എസ്.സി). ചൈനയുടെ എതിർപ്പിനെ മറികടന്നായിരുന്നു ഐക്യരാഷ്ട്ര സഭയുടെ തീരുമാനം.
ലഷ്കര്‍ ഇ തൊയ്ബ നേതാവിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് നേരത്തെ ഇന്ത്യ സുരക്ഷാ കൗൺസിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനെ ചൈന ശക്തമായി എതിർക്കുകയായിരുന്നു. ഇതിന് പിന്നാലെ ചൈനയ്ക്കെതിരെ ഇന്ത്യ ആഞ്ഞടിച്ചിരുന്നു. ഇപ്പോൾ ചൈനയുടെ എതിർപ്പിനെ മറികടന്ന് യു.എൻ.എസ്.സി. മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിക്കുകയായിരുന്നു. ലഷ്കര്‍ ഇ തൊയ്ബ നേതാവും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സഈദിന്റെ ഭാര്യാ സഹോദരൻ കൂടിയാണ് അബ്ദുൾ റഹ്മാൻ മക്കി.
രാജ്യത്തെ ആഭ്യന്തര നിയമപ്രകാരം ഇന്ത്യയും അമേരിക്കയും നേരത്തെ തന്നെ ഇയാളെ ഭീകരവാദ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യയ്ക്കെതിരെ പ്രത്യേകിച്ചും ജമ്മു കശ്മീരിനെതിരെ ആക്രമണത്തിന് പദ്ധതി തയ്യാറാക്കുക, യുവാക്കളെ ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കുക, റിക്രൂട്ട് ചെയ്യുക, ലഷ്കര്‍ ഇ തൊയ്ബയുടെ (എൽ.ഇ.ടി.) ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്തുക തുടങ്ങിയ കാര്യങ്ങളിൽ ഇയാൾ ഉൾപ്പെട്ടതായാണ് റിപ്പോർട്ടുകൾ.