
ലൈംഗിക പീഡനക്കേസ്: സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം
കോഴിക്കോട്: ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് കോഴിക്കോട് ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു . ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചത് .
ഏപ്രില്‍ 17ന് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിയോട് ലൈംഗിക അതിക്രമം കാട്ടിയെന്നാണ് പരാതി. ഇതേത്തുടര്‍ന്ന് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പോലീസ് അന്വേഷണം തുടങ്ങിയതോടെ സിവിക് ഒളിവില്‍ പോയി.
കോഴിക്കോട് വെസ്റ്റ്ഹില്ലിലുളള വീട്ടിലേക്ക് പലതവണ അന്വേഷണസംഘം എത്തിയെങ്കിലും കണ്ടെത്താനായില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫായിരുന്നു. ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു.
എസ്.സി എസ്.ടി ആക്ട് പ്രകാരം സിവികിനെതിരെയുള്ള കുറ്റം നിലനില്‍ക്കുമെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നുമായിരുന്നു ജില്ലാ പ്രോസിക്യൂട്ടര്‍ വാദിച്ചത്. ഇതേ ആള്‍ക്കെതിരെ വീണ്ടും പീഡന പരാതി വന്നിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.
എന്നാല്‍ ഊന്നുവടിയില്ലാതെ നടക്കാന്‍ പോലുമാകാത്തയാളാണ് ആരോപണ വിധേയനെന്നും പരാതിക്കാരി അംഗമായ സംഘം ആഭ്യന്തര സെല്ലിനെക്കൊണ്ട് ഇത് അന്വേഷിപ്പിച്ചതാണെന്നും പ്രതിഭാഗം വാദിച്ചു. വാട്സാപ്പ് സന്ദേശങ്ങളും ഫോട്ടോകളും പ്രതിഭാഗം ഹാജരാക്കിയിരുന്നു.
മറ്റൊരു എഴുത്തുകാരി കൂടിസിവിക് ചന്ദ്രനെതിരേ പീഡന ആരോപണമയുര്‍ത്തി രംഗത്ത് വന്നിട്ടുണ്ട്. ഈ പരാതിയിലും കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.