
അരിക്കും ജി സ് ടി : മൗനം പാലിച്ച് കേരളം
തിരുവനന്തപുരം ∙ നാളെ മുതൽ രാജ്യത്തെങ്ങും അരിയും ഗോതമ്പും അടക്കം ധാന്യങ്ങൾക്കും പയറു വർഗങ്ങൾക്കും 5% വിലക്കയറ്റത്തിനു വഴിയൊരുക്കി ജിഎസ്ടി നിയമത്തിൽ അപ്രതീക്ഷിത ഭേദഗതി. കഴിഞ്ഞ മാസം 28നും 29നും ചേർന്ന ജിഎസ്ടി കൗൺസിലിന്റെ തീരുമാനം അനുസരിച്ച്, ലേബൽ പതിച്ചതും പാക്ക് ചെയ്തതുമായ 25 കിലോയിൽ താഴെയുള്ള ധാന്യങ്ങൾക്കും പയറുവർഗങ്ങൾക്കുമാണ് നികുതി ഏർപ്പെടുത്തേണ്ടിയിരുന്നത്. എന്നാൽ, ഈ മാസം 13ന് ജിഎസ്ടി നിയമം ഭേദഗതി ചെയ്തു വിജ്ഞാപനം ഇറക്കിയപ്പോൾ 25 കിലോയെന്ന പരിധി സർക്കാർ എടുത്തു കളഞ്ഞതോടെയാണ് ചില്ലറയായി തൂക്കി വിൽക്കുന്ന ബ്രാൻഡഡ് അല്ലാത്ത ധാന്യങ്ങൾക്കും പയറു വർഗങ്ങൾക്കും അടക്കം നികുതി ബാധകമായി. ഇതുവരെ പാക്കറ്റിൽ വിൽക്കുന്ന ബ്രാൻഡഡ് അരിക്കും മറ്റും മാത്രമായിരുന്നു നികുതി.
5 വർഷം മുൻപ് രാജ്യത്ത് ജിഎസ്ടി നടപ്പാക്കിയപ്പോൾ അരി, പച്ചക്കറി, മുട്ട, മത്സ്യം തുടങ്ങിയ നിത്യോപയോഗ സാധനങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. പാക്കറ്റിലല്ലാതെ കോഴിയിറച്ചി വിൽക്കുമ്പോൾ പോലും ഈടാക്കാത്ത നികുതി അടിസ്ഥാന ഭക്ഷ്യധാന്യങ്ങൾക്കു മേൽ ചുമത്തുമ്പോൾ കേരളം ഉൾപ്പെടെ സംസ്ഥാന സർക്കാരുകളും മൗനം പാലിക്കുകയാണ്. ഏതു തൂക്കത്തിലുമുള്ള ധാന്യങ്ങൾക്കും പയറു വർഗങ്ങൾക്കും 5% നികുതി നാളെ മുതൽ ബാധകമാകും. മില്ലുകളിൽ നിന്ന് 50 കിലോ ചാക്കുകളിൽ മൊത്ത വ്യാപാരിക്ക് നൽകുന്ന അരിക്ക് 5% നികുതി വരും. ഇത് 5% വിലക്കയറ്റത്തിനും ഇടയാക്കും.