
മന്ത്രി സജി ചെറിയാൻ രാജി വെച്ചു
തിരുവനന്തപുരം : ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാൻ രാജിവെച്ചു . ഇന്ന് വൈകുന്നേരം ചേർന്ന വാർത്ത സമ്മേളനത്തിലാണ് മന്ത്രി രാജി വെച്ചതായി പ്രഖ്യാപിച്ചത് . എന്നാൽ വാർത്ത സമ്മേളനത്തിൽ താൻ പ്രസംഗിച്ചത്തിൽ ഖേദം പ്രകടിപ്പിക്കുകയോ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയോ ചെയ്തില്ല. എം ൽ എ സ്ഥാനം തുടരുമോ എന്ന ചോദ്യത്തിന് സജി ചെറിയാൻ മറുപടി നൽകിയില്ല. സ്വതന്ത്രമായി എടുത്ത തീരുമാനമാണ് രാജിയെന്നും മുല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിന്റെ ചെറിയ ഭാഗങ്ങൾ മാത്രമാണ് മാധ്യമങ്ങളിൽ കാണിച്ചതെന്നും സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു . രണ്ടാം പിണറായി സർക്കാരിന്റെ ആദ്യത്തെ രാജിയാണ് മന്ത്രി സജി ചെറിയന്റേത് .
ഇന്ത്യൻ ഭരണഘടന ബ്രിട്ടീഷുകാർ പറഞ്ഞത് എഴുതിവെച്ചതാനെന്നും , ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇന്ത്യന്‍ ഭരണഘടനയെന്നും മതേതരത്വം, ജനാധിപത്യം, കുന്തം, കൊടച്ചക്രം എന്നൊക്കെ അതിനടിയില്‍ എഴുതി വച്ചിട്ടുണ്ടെന്നുമാണ് സജി ചെറിയാന്‍ പ്രസംഗിച്ചത് . എന്നാൽ ഇത് നാക്കുപിഴയാണെന്നും ഭരണഘടനയുടെ അന്തസത്തയും മൂല്യങ്ങളും തകര്‍ന്നു എന്നും അത് തന്റെതായ ശൈലിയില്‍ പറഞ്ഞു വന്നപ്പോള്‍ അങ്ങനെയായി എന്നുമാണ് സജി ചെറിയാന്‍ പറഞ്ഞത് .
ഭരണഘടന വിവാദ പ്രസംഗം ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുകയും നിയമ പണ്ഡിതന്മാരും പ്രതിപക്ഷവും രൂക്ഷമായി വിമർശിക്കുകയും സംസ്ഥാനത്തുടനീളം പ്രതിഷേധ പ്രവർത്തനങ്ങൾ നടക്കുകയും ചെയ്തിരുന്നു .