ഓഫീസ് ആക്രമണം: അക്രമം നടത്തിയത് കുട്ടികളെന്ന് രാഹുൽ ഗാന്ധി

വയനാട്: കൽപറ്റയിലെ തന്‍റെ ഓഫിസ് ആക്രമണം നിർഭാഗ്യകരമെന്ന് രാഹുൽഗാന്ധി എംപി. ഇത് വയനാട്ടിലെ എം പിയുടെ ഓഫിസല്ല. മറിച്ച് വയനാട്ടിലെ ജനങ്ങളുടെ ഓഫിസാണ്. അതിന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമം നടത്തിയത് കുട്ടികളാണ്. നിരുത്തവാദപരമായ രീതിയായിരുന്നുവെങ്കിലും കുട്ടികളാണ് അത് ചെയ്തത്. കുട്ടികളായതുകൊണ്ട് തന്നെ എനിക്ക് അവരോട് പരിഭവമില്ല. ദേഷ്യവുമില്ല. കുട്ടികളുടെ ഈ പ്രവർത്തി മറക്കാവുന്നതേയുള്ളു. പക്ഷേ അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്ന് ഇവർ തിരിച്ചറിയണമെന്നും രാഹുൽഗാന്ധി പറഞ്ഞു. കൽപറ്റയിൽ എസ് എഫ് ഐ പ്രവർത്തകഡ ആക്രമിച്ച ഓഫിസ് സന്ദർശിച്ച ശേഷമാണ് രാഹുൽഗാന്ധിയുടെ പ്രതികരണം.

കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലേക്ക് കഴിഞ്ഞ മാസം 24ന് ആണ് എസ് എഫ് ഐ ആക്രമണം ഉണ്ടായത്. ബഫര്‍സോൺ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചുതകര്‍ത്തു. എംപിയുടെ ഓഫീസിന്‍റെ ഷട്ടറുകൾ എസ് എഫ് ഐ പ്രവർത്തകർ തകർത്തു. ജനാലവഴി കയറിയ ചില പ്രവർത്തകർ വാതിലുകളും തകർത്തു. ഫയലുകൾ വലിച്ചെറിഞ്ഞു. കസേരയിൽ വാഴയും വച്ചശേഷമാണ് എസ് എഫ് ഐ പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിക്ക് ആക്രമണത്തിൽ മര്‍ദനമേറ്റു.

എസ് എഫ് ഐ പ്രവർത്തകരുടെ സമരം തടയുന്നതിൽ വീഴച വരുത്തിയ ഡി വൈ എസ് പിയെ അടക്കം സസ്പെൻഡ് ചെയ്തായിരുന്നു സർക്കാർ നടപടികളുടെ തുടക്കം. അന്വേഷണത്തിന് എ ഡി ജി പി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തുകയും ചെയ്തു, അക്രമ സംഭവവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ ജില്ലാ നേതാക്കളും പെൺകുട്ടികളുമടക്കം 30ലേറെ പേർ അറസ്റ്റിലായി.

Leave a Reply

Your email address will not be published.

Previous post കരിമണല്‍ ഖനനം: സ്വകാര്യ കുത്തകകള്‍ക്ക് വഴിയൊരുങ്ങുന്നു.സംസഥാനത്തിന്‍റെ എതിര്‍പ്പ് തള്ളുമോ കൊള്ളുമോ ?
Next post ആലപ്പുഴ മെഡിക്കല്‍ കോളേജിൽ 3-ഡി ലാപ്‌റോസ്‌കോപിക് ശസ്ത്രക്രിയ വിജയം