
നൂപുർ ശർമ്മ രാജ്യത്തോട് മാപ്പുപറയണം; സുപ്രീം കോടതി
ഡൽഹി: നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി. നൂപുർ ശർമ്മ രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി ആവശ്യപ്പെട്ടു. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ് നൂപുർ ശർമ്മ. പരാമർശം പിൻവലിക്കാൻ വൈകിയത് രാജ്യത്തിന് അപമാനമുണ്ടാക്കി. ഉദയ്പൂർ കൊലപാതകത്തിന് കാരണമായത് നൂപുർ ശർമ്മയുടെ പരമാർശമാണെന്നും കോടതി വിലയിരുത്തി. അവരുടെ വാവിട്ട വാക്കുകൾ രാജ്യത്താകെ തീപടർത്തി. എന്തുപറഞ്ഞാലും അധികാരത്തിന്റെ പിന്തുണയുണ്ടാകുമെന്ന് അവർ കരുതിയോ എന്നും സുപ്രീം കോടതി ചോദിച്ചു. ചാനൽ അവതാരകന്റെ ചോദ്യത്തിനു മറുപടി പറഞ്ഞതാണെന്നു നൂപുറിന്റെ അഭിഭാഷകൻ പറഞ്ഞപ്പോൾ എന്നാൽ അവതാരകന് എതിരെയും കേസെടുക്കണമെന്ന് കോടതി പറഞ്ഞു.
നൂപുർ ശർമ പാർട്ടിയുടെ വക്താവാണെങ്കിൽ അധികാരം തലയ്ക്കു പിടിച്ചോയെന്നും ചോദിച്ചു. നൂപുറിന്റെ പരാതിയിൽ ഒരാളെ അറസ്റ്റ് ചെയ്തു. എന്നാൽ നിരവധി എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തിട്ടും ഡൽഹി പൊലീസ് നൂപുറിനെ പിടികൂടിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അവരുടെ ജീവന് ഭീഷണിയുണ്ടെന്ന് അഭിഭാഷകൻ പറഞ്ഞപ്പോൾ, അവർക്ക് ഭീഷമിയുണ്ടെന്നാണോ അവർ ഒരു സുരക്ഷാ ഭീഷണിയായെന്നാണോ എന്നും ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. ഇത്തരം പരാമർശം നടത്തി അവർ രാജ്യമെങ്ങും വികാരങ്ങൾ ആളിക്കത്തിച്ചു. രാജ്യത്ത് സംഭവിക്കുന്നതിന്റെ എല്ലാ ഉത്തരവാദിത്തവും അവർക്കാണ്. നൂപുർ മാപ്പു പറഞ്ഞ് പരാമർശം പിൻവലിക്കാൻ വളരെ വൈകി. ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ എന്ന നിബന്ധന പറഞ്ഞാണ് അവർ പരാമർശം പിൻവലിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
എന്നാൽ കേസുകളെല്ലാം ഡൽഹിയിൽ പരിഗണിക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കാൻ തയാറായില്ല. ഇതേത്തുടർന്ന് നൂപുർ ശർമ സുപ്രീം കോടതിയിൽനിന്ന് ഹർജി പിൻവലിച്ചു.
