
ഇന്‍ഡ്യ’യെ നയിക്കാൻ 13 അംഗ ഏകോപന സമിതിയെ പ്രഖ്യാപിച്ചു; ഗാന്ധി കുടുംബത്തിൽ നിന്നും ആരുമില്ല
പ്രതിപക്ഷ മഹാസഖ്യമായ ‘ഇന്‍ഡ്യ’യെ നയിക്കുന്നതിനായി 13 അംഗ ഏകോപനസമിതിയെ പ്രഖ്യാപിച്ചു. നിലവിൽ ഗാന്ധി കുടുംബത്തില്‍ നിന്നും, സിപിഐഎമ്മിൽ നിന്നും ആരും ഏകോപന സമിതിയില്‍ ഇല്ല. “ജുഡേഗാ ഭാരത് , ജീത്തേഗാ ഇന്ത്യ” എന്നതാണ് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം. ലോക്സഭാ തിരഞ്ഞെടുപ്പിനെ ഒറ്റകെട്ടായി നേരിടാനും സഖ്യത്തില്‍ ധാരണയായി. സീറ്റ് വിഭജന ചര്‍ച്ചകള്‍ പരസ്പര ധാരണയോടേയും, സഹകരണത്തോടെയും പൂര്‍ത്തിയാക്കുമെന്നും മുന്നണി അറിയിച്ചു.
കെ സി വേണുഗോപാല്‍ (കോണ്‍ഗ്രസ്), ശരദ് പവാര്‍ (എന്‍സിപി), എം കെ സ്റ്റാലിന് (ഡിഎംകെ), സഞ്ജയ് റാവത്ത് (ശിവസേന), തേജസ്വി യാദവ് (ആര്‍ജെഡി), അഭിഷേക് ബാനര്‍ജി (തൃണമൂല്‍ കോണ്‍ഗ്രസ്), രാഘവ് ചദ്ദ (ആംആദ്മി പാര്‍ട്ടി), ജാവേദ് അലി ഖാന് (സമാജ്വാദി പാര്‍ട്ടി), ലലന്‍ സിംഗ് (ജെഡിയു), ഹേമന്ദ് സോറന് (ജെഎംഎം), ഡി രാജ (സിപിഐ), ഒമര്‍ അബ്ദുള്ള (നാഷണല്‍ കോണ്‍ഫറന്‍സ്), മെഹ്ബൂബ മുഫ്തി (പിഡിപി) എന്നിവരാണ് ഏകോപന സമിതിയിലുള്ളത്.
മുന്നണി കണ്‍വീനര്‍ പ്രഖ്യാപനവും ഇന്ന് തന്നെ ഉണ്ടാവും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കണ്‍വീനര്‍ ആകാനാണ് സാധ്യത. അതേസമയം ഇന്‍ഡ്യയുടെ ലോഗോ ഇന്ന് പ്രകാശനം ചെയ്യില്ല. ലോഗോ സംബന്ധിച്ച് ചില കക്ഷികള്‍ക്ക് അതൃപ്തിയുള്ളതിനാലാണ് ഇത്. ചെറുപാര്‍ട്ടികള്‍ക്കും ആവശ്യമായ പ്രാതിനിധ്യം നല്‍കാനാണ് സഖ്യം തീരുമാനിച്ചിരിക്കുന്നത്. ഇതിനായി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിക്കല്, മീഡിയ മാനേജ്മെന്റ് എന്നീ സമിതികളില്‍ ചെറുപാര്‍ട്ടികളെ കൂടി ഉള്‍പ്പെടുത്തും.