
എസി മൊയ്തീന് വീണ്ടും നോട്ടീസ് അയച്ച് ഇഡി; തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി എ.സി മൊയ്തീന് എംഎല്‍എയ്ക്ക് വീണ്ടും നോട്ടീസ് അയച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പത്ത് വര്‍ഷത്തെ നികുതി രേഖകള്‍ ഹാജരാക്കാനും നോട്ടീസില്‍ നിര്‍ദേശിച്ചിട്ടുണ്ട്.ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നേരത്തെ ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് എസി മൊയ്തീന് ഇഡിയെ അറിയിച്ചു. തുടര്‍ച്ചയായ അവധി കാരണം ഇന്‍കം ടാക്സ് റിട്ടേണ്‍ രേഖകള്‍ എടുക്കാനായിട്ടില്ലെന്നും, മറ്റൊരു ദിവസം ഹാജരാകാമെന്നുമായിരുന്നു നോട്ടീസിന് അദ്ദേഹം നല്കിയ മറുപടി. ഇതിന് പിന്നാലെയാണ് പുതിയ നോട്ടീസ് അയച്ചിരിക്കുന്നത്.കരുവന്നൂര്‍ ബാങ്ക് തട്ടിപ്പമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ ബിനാമി ഇടപാടുകള്‍ക്ക് പിന്നില്‍ മുന്‍ മന്ത്രി എസി മൊയ്തീന് പങ്കുണ്ടെന്നാണ് ഇഡിയുടെ നിഗമനം. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് 150 കോടി രൂപ വ്യാജ വായ്പകളായി തട്ടിയെടുത്തു. ബാങ്കില്‍ അംഗങ്ങളല്ലാത്തവര്‍ക്ക് പോലും വായ്പകള്‍ അനുവദിച്ചിരുന്നു. ഇത്തരത്തില്‍ അനുവദിക്കപ്പെട്ട 52 വായ്പകളില്‍ പലതും പല പ്രമുഖരുടെയും ബിനാമികളാണ് എന്നും ഇതിന് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ലാ നേതാക്കള്‍ക്കടക്കം പങ്കുണ്ടെന്നും ഇഡി ചൂണ്ടിക്കാട്ടിയിരുന്നു.