
പൊലീസിനെ ആക്രമിച്ച് പ്രതികളുമായി കടന്നുകളയാൻ ശ്രമം; അക്രമിസംഘം സിപിഒയെ കുത്തിപരിക്കേൽപ്പിച്ചു
ഇടുക്കി ചിന്നക്കനാലിൽ കൊള്ളപ്പലിശ സംഘത്തെ പിടികൂടാനെത്തിയ കായംകുളം പൊലീസ് സംഘത്തിനു നേരെ പത്തംഗ സംഘത്തിന്റെ ആക്രമണം. സിവിൽ പൊലീസ് ഓഫിസർ ദീപക്കിനെ അക്രമിസംഘം കുത്തി പരുക്കേൽപ്പിച്ചു. ഇദ്ദേഹത്തെ മൂന്നാർ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം.കഴുത്തിലും കൈക്കും കാലിനും പരുക്കേറ്റ ദീപക് അപകടനില തരണം ചെയ്തതായാണ് വിവരം. ദിപക്കിനെ വയറിൽ കുത്തിയ ഷിനു ഉൾപ്പെടെയുള്ള മൂന്നുപേരെ ശാന്തൻപാറ പൊലീസ് അറസ്റ്റുചെയ്തു. പൊലീസ് വന്ന വാഹനത്തിന്റെ താക്കോൽ ഊരിയെടുത്ത അക്രമികൾ പ്രതികളുമായി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഉടനെ പൊലീസ് സംഘം ആലപ്പുഴ എസ്പിയെ വിവരം അറിയിച്ചു. ഇദ്ദേഹം ഇടുക്കി എസ്പിയെ വിവരം അറിയിച്ചതോടെ അഞ്ചുസ്ഥലങ്ങളിൽ നിന്നുള്ള പൊലീസ് സംഭവസ്ഥലത്തെത്തി അക്രമികളിൽനിന്ന് പൊലീസുകാരെ രക്ഷപ്പെടുത്തുകയായിരുന്നു.എസ്ഐ ഉൾപ്പെടെ അഞ്ചുപേരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്. കൃഷ്ണപുരത്തെ ഹോട്ടൽ ഉടമയെ കാറിൽ കയറ്റിക്കൊണ്ടുപോയി മർദിച്ച കേസിലെ പ്രതികളെ തേടിയാണ് പോലീസ് ഇടുക്കിയിലെത്തിയത്. പ്രതികൾക്കു ബന്ധമുള്ള റിസോർട്ടിൽ നിന്നാണ് മൂന്നു പേരെയും പിടികൂടിയത്.