
സ്പീക്കറെ സിപിഎം സംരക്ഷിക്കുന്നത് മതേതര കേരളത്തെ കുത്തിനോവിക്കുന്നതിന് തുല്യം: കെ. സുധാകരൻ
സ്പീക്കര്‍ എ.എന്‍ ഷംസീറിനെ സി.പി.എം സംരക്ഷിക്കുന്നത് മതേതര കേരളത്തെ കുത്തിനോവിക്കുന്നതിന് തുല്യമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. വിശ്വാസികളെ വേദനിപ്പിച്ച പരാമര്‍ശങ്ങള്‍ സ്പീക്കർ തിരുത്തണം. മതപരമായ കാര്യങ്ങളില്‍നിന്ന് ഭരണകൂടം അകന്നു നില്‍ക്കുന്നതാണ് മതേതരത്വത്തിന്റെ അടിത്തറ. മാപ്പുമില്ല, തിരുത്തുമില്ല എന്ന ആക്രോശിക്കുന്ന എം.വി.ഗോവിന്ദൻ ശബരിമല വിഷയയത്തില്‍ വീടുവീടാന്തരം കയറിയിറങ്ങി മാപ്പുപറഞ്ഞത് മറക്കരുതെന്നും സുധാകരന്‍ പറഞ്ഞു.അതേസമയം ഭരണഘടനാപദവികളില്‍ ഇരിക്കുന്നവര്‍ ഉത്തരവാദിത്തം കാട്ടണമെന്ന് കെ.സി.വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. മണിപ്പൂരിലും ഹരിയാനയിലും നടക്കുന്നത് മറക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ശബരിമലയ്ക്ക് ശേഷം സി.പി.എം വീണ്ടും വിശ്വാസികളെ വെല്ലുവിളിക്കുകയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കോൺഗ്രസ് വിശ്വാസികൾക്കൊപ്പമാണെന്ന് അടിവരയിട്ട ചെന്നിത്തല, എൻ.എസ്.എസിന് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.