
വിശ്വാസികളെ വേദനിപ്പിക്കാനായി പറഞ്ഞതല്ല; തന്റെ പ്രസംഗത്തെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള ശ്രമത്തിൽ വിശ്വാസികൾ വീഴരുതെന്ന് സ്പീക്കർ
ഹിന്ദു വിശ്വാസത്തെ സംബന്ധിച്ച തന്റെ വാക്കുകൾ വിശ്വാസികളെ വേദനിപ്പിക്കാനായി പറഞ്ഞതല്ലെന്ന് സ്പീക്കർ എ.എൻ.ഷംസീർ. ഈ പരാമർശം ഒരു മത വിശ്വാസിയെയും വ്രണപ്പെടുത്താനല്ല. ഞാൻ ഏതെങ്കിലും മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന ആളല്ല. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ആളാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനയിൽ ഒരു ഭാഗത്തു മതവിശ്വാസത്തെക്കുറിച്ചു പറയുമ്പോൾ മറ്റൊരു ഭാഗത്തു ശാസ്ത്രീയ വശം പ്രോത്സാഹിപ്പിക്കണമെന്നും പറയുന്നുണ്ട്. ഭരണഘടനാപദവിയിലുള്ള ഒരാളെന്ന നിലയിൽ ശാസ്ത്രീയവശം പ്രോത്സാഹിപ്പിക്കണമെന്നു പറയുമ്പോൾ എങ്ങനെയാണു മതവിശ്വാസത്തെ വേദനിപ്പിക്കുന്നതാകുന്നതെന്നും സ്പീക്കർ ചോദിച്ചു. തന്റ മതേതര മൂല്യങ്ങളിലുള്ള വിശ്വാസത്തെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നും ഷംസീർ പറഞ്ഞു.”സംഘപരിവാർ പലതും പ്രചരിപ്പിക്കുന്നുണ്ട്. അവർ ഇന്ത്യയിൽ വെറുപ്പിന്റെ പ്രചാരണം നടത്തുകയാണ്. സംസ്ഥാനത്തും അതിനുള്ള ശ്രമം നടക്കുന്നുണ്ട്. അത് കേരളത്തിലുള്ളവരും വിശ്വാസികളും തള്ളിക്കളയും. വിശ്വാസികൾ തനിക്കൊപ്പമാണ്. തനിക്കെതിരെ ആർക്കും പ്രതിഷേധിക്കാം. എൻഎസ്എസ് പ്രസിഡന്റിന് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. തന്റെ പ്രസംഗത്തെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള ശ്രമത്തിൽ വിശ്വാസികൾ വീഴരുത്. അത്തരം ശ്രമം നടത്തുന്നത് സംഘപരിവാറാണ്. എൻഎസ്എസ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല” അദ്ദേഹം വ്യക്തമാക്കി.”ശാസ്ത്രത്തെയും വിശ്വാസത്തെയും കൂട്ടിക്കലർത്തരുത്. ഇന്ത്യൻ സാഹചര്യത്തിൽ ഏകീകൃത സിവിൽകോഡ് നടപ്പിലാക്കാന്‍ കഴിയില്ലെന്നും ഒരു ചോദ്യത്തിനു മറുപടിയായി സ്പീക്കർ പറഞ്ഞു. “യുവമോർച്ച നേതാവിന്റെ പ്രസംഗം കേരളസമൂഹത്തിൽ നടത്തേണ്ടതാണോ എന്ന് സമൂഹം പരിശോധിക്കണം. സഭാ ടിവിയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധ ദൃശ്യങ്ങളും കാണിക്കും. അതിനുള്ള ക്രമീകരണവും നടത്തും. ഓഗസ്റ്റ് 7 മുതൽ 24 വരെ നിയമസഭാ സമ്മേളനം ചേരും” -സ്പീക്കർ പറഞ്ഞു.