
എം ശിവശങ്കറിനു 2 മാസത്തെ ജാമ്യം അനുവദിച്ചു; ഇളവ് ചികിത്സാ ആവശ്യത്തിന് മാത്രമാണെന്ന് സുപ്രീം കോടതി
കേരള മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന് 2 മാസത്തെ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജാമ്യം അനുവദിക്കുന്നതിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശക്തമായി എതിർത്തെങ്കിലും ചികിത്സാ ആവശ്യം കണക്കിലെടുത്ത് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.കസ്റ്റഡിയിലും ശിവശങ്കർ ആവശ്യപ്പെടുന്ന ചികിത്സ ഇഷ്ടാനുസരണം ആശുപത്രിയിൽ നൽകാമെന്ന് ഇഡി അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. നട്ടെല്ലിനു ശസ്ത്രക്രിയ നിർദേശിച്ചിട്ടുണ്ടെന്നു ശിവശങ്കറിന്റെ അഭിഭാഷകനായ ജയദീപ് ഗുപ്തയും മനു ശ്രീനാഥും പറഞ്ഞു. ശിവശങ്കർ ചികിത്സ തേടിയ എറണാകുളം ആശുപത്രിയും വിദഗ്ധ ചികിത്സ നിർദേശിച്ചിട്ടുണ്ടെന്ന് രേഖകൾ പരിശോധിച്ച ശേഷം കോടതി വ്യക്തമാക്കി.ചികിത്സ തിരുവനന്തപുരത്തോ കോട്ടയത്തോ നടത്തേണ്ടതാണെന്നും ശിവശങ്കർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം ദുരുപയോഗം ചെയ്യരുതെന്നും, സാക്ഷികളുമായി ബന്ധപ്പെടരുതെന്നും, ചികിത്സ ആവശ്യത്തിനു മാത്രമാണ് ഇളവെന്നും കോടതി വ്യക്തമാക്കി.യുഎഇ റെഡ് ക്രെസന്റ് നൽകിയ 19 കോടിയിൽ 4.5 കോടി രൂപ കോഴ നൽകി സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനി ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണക്കരാർ നേടിയെന്നാണ് ഇഡി കേസ്. ശിവശങ്കറിനു കോഴയായി പണം നൽകിയെന്നും ഈ പണമാണു സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറുകളിൽനിന്നു കണ്ടെത്തിയതെന്നുമാണ് ആരോപണം.