
പ്രണയവിവാഹങ്ങള്‍ക്ക് രക്ഷിതാക്കളുടെ അനുമതി നിര്‍ബന്ധമാക്കും; സാധ്യത പഠിക്കാനൊരുങ്ങി ഗുജറാത്ത് സർക്കാർ
പ്രണയവിവാഹങ്ങള്‍ക്ക് രക്ഷിതാക്കളുടെ അനുമതി നിര്‍ബന്ധമാക്കാനൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍. ഭരണഘടനാപരമായി ഇത് സാധുവാണെങ്കിൽ ഇതേപ്പറ്റി സമഗ്രമായി പഠിക്കാനും പരിഹാരം കണ്ടെത്താനും തയ്യാറാണെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു.
പെണ്‍കുട്ടികള്‍ ഒളിച്ചോടുന്നതുകൊണ്ട് വിവാഹങ്ങള്‍ക്ക് അച്ഛനമ്മമാരുടെ അനുമതി നിര്‍ബന്ധമാക്കുന്നത് പഠിക്കണമെന്ന് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേല്‍ ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടികള്‍ ഒളിച്ചോടിയ സംഭവങ്ങള്‍ പുനഃപരിശോധിക്കുമെന്നും,വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം ഉണ്ടെന്ന് ഉറപ്പാക്കാന്‍ എന്തെങ്കിലും ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ ഈ രീതിയിലുള്ള എന്തെങ്കിലും നിയമനിര്‍മ്മാണം സഭയില്‍ അവതരിപ്പിച്ചാല്‍ അതിനെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ ഒരു നിയമസഭാംഗവും പറഞ്ഞു. പ്രണയവിവാഹങ്ങളില്‍ രക്ഷിതാക്കള്‍ അവഗണിക്കപ്പെടുന്നതിനാൽ, പ്രണയവിവാഹങ്ങള്‍ സംബന്ധിച്ച് ഭരണഘടനാപരമായി സാധ്യമായ ഒരു പ്രത്യേക സംവിധാനം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് എംഎല്‍എ ഇമ്രാന് ഖേദാവാല പറഞ്ഞു.
2021-ല്‍ വിവാഹത്തിലൂടെ നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തുന്നത് കുറ്റകരമാക്കുന്ന നിയമം ഗുജറാത്ത് നടപ്പാക്കിയിരുന്നു. ഇതിലെ ചില വ്യവസ്ഥകള്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.