
8000 പുതിയ വന്ദേ ഭാരത് കോച്ചുകള്‍, സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍: പദ്ധതികളുമായി റെയില്‍വേ
റെയില്‍വേ മേഖല പൂര്‍ണമായി നവീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായി 8000 വന്ദേഭാരത് കോച്ചുകള്‍ നിര്‍മിക്കാൻ റെയില്‍വേയുടെ തീരുമാനം. ഒരു വന്ദേ ഭാരത് ട്രെയിനിന് സാധാരണയായി 16 കോച്ചുകളാണ് ഉള്ളത്. ചിലയിടങ്ങളില്‍ ഇത് എട്ട് കോച്ചുകളുമായാണ് പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷം ഏകദേശം 200 മുതല്‍ 1000 കോച്ചുകള്‍ വരെ നിര്‍മിക്കാനാണ് പദ്ധതി. 16 കോച്ചുകളുള്ള ഒരു ട്രെയിന് സാധാരണയായി 130 കോടി രൂപയാണ് ചിലവ് വരുന്നതെന്ന് റെയില്‍വേ അറിയിച്ചു.

വന്ദേ ഭാരത് കോച്ചുകള്‍ നിര്‍മിക്കുന്ന ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിക്ക് (ICF) സ്ലീപ്പര്‍ ഉള്ള 3200 കോച്ചുകള്‍ക്ക് ടെൻഡര്‍ വിളിക്കാനുള്ള അധികാരമുണ്ട്. നിലവില്‍ എല്ലാ വന്ദേ ഭാരതിലും ഇരിപ്പിടങ്ങള്‍ മാത്രമേയുള്ളു. പുതിയതായി ഐസിഎഫില്‍ 1,600 കോച്ചുകളും മറ്റ് രണ്ട് ഉല്‍പാദന കമ്ബനികളായ എംസിഎഫ്-റായ്ബറേലി, ആര്‍സിഎഫ്-കപൂര്‍ത്തല എന്നിവിടങ്ങളില്‍ 800 കോച്ചുകളും നിര്‍മിക്കും. 2030-31 ഓടെ ഓരോ വര്‍ഷവും ഈ ട്രെയിനുകള്‍ നിരത്തിലിറക്കാനാണ് പദ്ധതിയെന്ന് അധികൃതര്‍ പറഞ്ഞു.

നിലവില്‍ 25 വന്ദേ ഭാരത് സര്‍വീസുകളാണ് ഉള്ളത്. ഈ വര്‍ഷം ഇത് 75ലേക്ക് എത്തുമെന്നും അധികൃതര്‍ അറിയിച്ചു. പദ്ധതി പ്രകാരം ഈ വര്‍ഷം 700 കോച്ചുകളും 2024-25 ആവുമ്ബോഴേക്കും 1000 എണ്ണവും നിര്‍മിക്കുമെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വന്ദേ ഭാരതിന്റെ ആദ്യ സ്ലീപ്പര്‍ പതിപ്പ് 2024 ന്റെ തുടക്കത്തോടെ പുറത്തിറക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ പറഞ്ഞിരുന്നു.