
സ്പീക്കർ ഷംസീറിനുനേരെ കൈയോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിൽ’; പി. ജയരാജൻ
സ്പീക്കർ എ.എൻ. ഷംസീറിനെതിരെ യുവമോർച്ച നേതാവ് നടത്തിയ ഭീഷണിയിൽ പ്രകോപന പ്രസംഗവുമായി സി.പി.എം. നേതാവ് പി. ജയരാജൻ. ഷംസീറിന് നേരെ കൈയോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന് പി.ജയരാജൻ പറഞ്ഞു. ഷംസീറിനെ ഒറ്റപ്പെടുത്തിക്കളയാമെന്നത് വ്യാമോഹം മാത്രമാണെന്നും ഇതിനെതിരെ ശക്തമായി യുവജനയുടെ ചെറുത്തുനിൽപ്പുണ്ടാകുമെന്നും പി. ജയരാജൻ പറഞ്ഞു.
‘ഷംസീറിന് നേരെ കൈയോങ്ങിക്കഴിഞ്ഞാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കും. ഷംസീറിനെ ഒറ്റപ്പെടുത്തി ആക്രമിക്കാമെന്ന് വ്യാമോഹിക്കണ്ട’, പി. ജയരാജൻ പറഞ്ഞു. തലശ്ശേരിയിൽ മണിപ്പുർ ഐക്യദാർഢ്യപരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പി. ജയരാജൻ.
ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചു എന്നാരോപിച്ച് എ.എൻ. ഷംസീറിന്റെ ഓഫീസിനു നേരെ നടത്തിയ മാർച്ചിനിടെയായിരുന്നു യുവമോർച്ച ജനറൽ സെക്രട്ടറി കെ. ഗണേശന്റെ ഭീഷണി പരാമർശം. ‘ജോസഫ് മാഷുടെ കൈ പോയതുപോലെ തന്റെ കൈ പോകില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിന്. പക്ഷേ, എല്ലാകാലത്തും ഹിന്ദുസമൂഹം അങ്ങനെത്തന്നെ നിന്നുകൊള്ളണമെന്ന് ഷംസീർ ഒരിക്കലും കരുതരുത്. ഭരണഘടനാപദവിയിലിരിക്കുന്ന സി.പി.എം. നേതാവായി അദ്ദേഹം അധപ്പതിച്ചു’, എന്നായിരുന്നു ഗണേശിന്റെ പരാമർശം.