
എഐസിസി ആസ്ഥാനത്ത് അതിക്രമിച്ച് കയറി പോലീസ്; നേതാക്കൾ കസ്റ്റഡിയിൽ
ഡൽഹി: എഐസിസി ആസ്ഥാനത്ത് അതിക്രമിച്ച് കയറിയ പൊലീസ് അവിടെയുണ്ടായിരുന്ന നേതാക്കളെ കസ്റ്റഡിയിലെടുത്തു. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ മറ്റ് നേതാക്കൾ എഐസിസി ആസ്ഥാനത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ ഉൾപ്പടെയുള്ള മുതിർന്ന കോൺഗ്രസിന്റെ നേതാക്കളാണ് പ്രതിഷേധം തുടരുന്നത്.
സമീപകാലത്തൊന്നും കാണാത്ത തരത്തിലുള്ള പ്രതിഷേധമാണ് എഐസിസി ആസ്ഥാനത്ത് നടക്കുന്നത്. അസാധാരണ സംഭവമാണ് അരങ്ങേറുന്നതെന്നും ഇതിനെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം ജെബി മേത്തർ ഉൾപ്പടെയുള്ള നേതാക്കളെ വലിച്ചിഴച്ച് വാഹനത്തിൽ കയറ്റിയിരുന്നു.

വളരെ സമാധാനപരമായി നടത്തിയ മാർച്ചിൽ പൊലീസാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്ന് ജെബി മേത്തർ എം.പി പറഞ്ഞു. പൊലീസ് നെഞ്ചത്ത് ചവിട്ടി, വലിച്ചിഴച്ചു, സംസാരിക്കാൻ പോലും കഴിയുന്നില്ല. വനിതാ കോൺഗ്രസിന്റെ ദേശീയ അദ്ധ്യക്ഷയെ ഉൾപ്പടെ വളരെ മോശമായാണ് പൊലീസ് കൈകാര്യം ചെയ്തത്. ശക്തമായ പ്രതിഷേധം ഇനിയും സംഘടിപ്പിക്കും. ഇവിടത്തെ ജയിലുകൾ കോൺഗ്രസുകാരെക്കൊണ്ട് നിറയും. എം.പിയെന്ന പരിഗണന പോലും നൽകാതെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നത്. രാഹുൽ ഗാന്ധിക്ക് വേണ്ടി നിലകൊള്ളുന്നവരെ വാശിയോടെയാണ് കേന്ദ്രസർക്കാർ കാണുന്നതെന്നും അവർ വ്യക്തമാക്കി.
അതേസമയം നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യലിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. ഇഡി ഓഫീസിന് സമീപം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായ മൂന്നാംദിവസമാണ് ചോദ്യം ചെയ്യൽ തുടരുന്നത്. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയിട്ടുണ്ട്.