
കെ.സുധാകരൻ നൽകിയ മാനനഷ്ട കേസിൽ എം.വി.ഗോവിന്ദന് ക്ലീൻചിറ്റ് നൽകി ക്രൈംബ്രാഞ്ച്
പോക്സോ കേസിൽ കെ.സുധാകരനെതിരെ വിവാദ പ്രസ്താവന നടത്തിയ കേസിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ക്ലീൻ ചിറ്റ് നൽകി ക്രൈംബ്രാഞ്ച്. എം.വി.ഗോവിന്ദൻ്റെ പ്രസ്താവന കലാപാഹ്വാനമല്ലെന്ന് ക്രൈംബ്രാഞ്ച് വിലയിരുത്തി. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് എസ്പി സാബു മാത്യു ഡിജിപിക്ക് കൈമാറി. കാലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ പായിച്ചിറ നവാസ് നൽകിയ പരാതിയിലാണ് നടപടി.
അതേസമയം എം.വി ഗോവിന്ദൻ, പി.പി.ദിവ്യ, ദേശാഭിമാനി എന്നിവർക്കെതിരെ കെ.സുധാകരൻ നൽകിയ മാനനഷ്ട കേസ് കോടതി ഇന്ന് പരിഗണിക്കും. പരാതി പരിശോധിച്ചശേഷം ഫയലിൽ സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ എറണാകുളം സിജെഎം കോടതി തീരുമാനമെടുക്കും.
മോൻസൺ മാവുങ്കൽ തന്നെ പീഡിപ്പിക്കുമ്പോൾ കെ സുധാകരൻ അവിടെയുണ്ടായിരുന്നുവെന്ന് അതിജീവിത മൊഴി നൽകിയിട്ടുണ്ടെന്നും, പീഡനവിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടില്ലെന്നും മൊഴിയിലുണ്ടെന്നായിരുന്നു ഗോവിന്ദൻ പറഞ്ഞിരുന്നത്. ദേശാഭിമാനി ദിനപത്രത്തെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ആരോപണം. ഇതിനെതിരെയാണ് സുധാകരൻ മാനനഷ്ടകേസ് നൽകിയത്.