
മണിപ്പുരിൽ രണ്ട് യുവതികളെ പീഡിപ്പിച്ച് കൊലപ്പെടുത്തി; സംഭവം നടന്നത് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച അതേ ദിവസം
മണിപ്പുരിലെ ഇംഫാലിൽ കാർ വാഷ് സെന്ററിൽ ജോലി ചെയ്തിരുന്ന രണ്ടു സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയാതായി റിപ്പോർട്ട്. രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. രണ്ടു സംഭവവും നടന്നത് ഒരേ ദിവസമാണ്.
കാങ്‌പോക്പി ജില്ലയിൽ കുക്കി വിഭാഗത്തിൽപ്പെട്ട 21, 24 വയസ്സുള്ള രണ്ടു യുവതികളാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. പിറ്റേന്ന് ആശുപത്രിയിൽ വച്ചാണ് ഇവർ മരിച്ചത്. യുവതികൾ ജോലി ചെയ്തിരുന്ന കാർ വാഷ് സെന്ററിൽനിന്നു വലിച്ചിറക്കി പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് വിവരം.
മേയ് 16ന് ഇരുപത്തിയൊന്നുകാരിയുടെ അമ്മ നൽകിയ പരാതിയിൽ സൈകുൾ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തെങ്കിലും ജൂൺ 13നാണ് സംഭവം നടന്ന ഇംഫാൽ ഈസ്റ്റിലെ പോരമ്പത്ത് പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറിയത്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും, അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച് ഒരു വിവരവുമില്ലെന്നും യുവതിയുടെ ബന്ധുക്കൾ പറയുന്നത്.
ഒരേ ഗ്രാമത്തിൽനിന്നുള്ള രണ്ടു യുവതികളും ഒരേ സ്ഥലത്തായിരുന്നു ജോലി ചെയ്തിരുന്നതും, വാടകയ്ക്ക് താമസിച്ചിരുന്നതും. ക്രൂരമായ അതിക്രമത്തിന് ഇരയായ യുവതികളെ പൊലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടെന്നാണ് അവരുടെ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. പിറ്റേ ദിവസം ആശുപത്രിയിൽ അന്വേഷിച്ചപ്പോള്‍ ഇവർ മരിച്ചുവെന്ന് പറഞ്ഞെന്നും സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു.