
5 വർഷമായി കേരളം കണക്കുകള്‍ നൽകിയിട്ടില്ല, GST കുടിശ്ശിക വിഷയത്തിൽ നിര്‍മലസീതാരാമൻ
കേരളത്തിന് ലഭിക്കേണ്ട ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക നല്‍കുന്നില്ലെന്ന ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍. കേരളം അഞ്ചു വര്‍ഷമായി കൃത്യമായ രേഖ സമര്‍പ്പിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. കൊല്ലം എംപി എന്‍.കെ. പ്രമചന്ദ്രന്‍ ലോക്‌സഭയില്‍ ഇത് സംബന്ധിച്ച് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ധനമന്ത്രിയുടെ വിശദീകരണം.
ഓഡിറ്റ് ചെയ്ത കണക്കുകള്‍ നല്‍കുമ്പോഴാണ് സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം അനുവദിക്കുന്നത്. എന്നാല്‍ കേരളം അഞ്ചു വര്‍ഷമായിട്ട് ഇത് നല്‍കിയിട്ടില്ലെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
‘2018 മുതല്‍ ഒരു വര്‍ഷം പോലും അക്കൗണ്ടന്റ് ജനറലിന്റെ അംഗീകാരമുള്ള ജിഎസ്ടി നഷ്ടപരിഹാരത്തിനുള്ള രേഖ കേരളം ഹാജരാക്കിയിട്ടില്ല. ഫണ്ട് അനുവദിക്കാത്തതിന് പിന്നെങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തും’, ധനമന്ത്രി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് ആദ്യം കേരള സര്‍ക്കാരിനോട് ചോദിക്കാനും എന്‍.കെ.പ്രേമചന്ദ്രനോട് നിര്‍മല നിര്‍ദേശിച്ചു.