
സി ബി ഐ യോട് സത്യം പറഞ്ഞതിന്റെ പ്രതികാരം : പി സി ജോർജ്
തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ പീഡന പരാതി കേസിൽ താൻ സിബിഐക്ക് സത്യസന്ധമായി മൊഴി നൽകിയതിനുള്ള പ്രതികാരമായാണ് തൻ്റെ പേരിൽ പുതിയ പീഡന പരാതി കെട്ടിചമച്ചതെന്ന് പിസി ജോർജ്ജ്. കേസിലെ പരാതിക്കാരി തന്നെ നേരത്തെ വന്നു കാണുകയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ പരാതി കേസിൽ അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ സിബിഐക്കാരോട് താൻ പരാതിക്കാരികള്ളമാണ് പറയുന്നത് എന്ന് മൊഴി നൽകിയതിന്റെ പ്രതികാരമായിട്ടാണ് ഇപ്പോൾ ഈ പീഡനക്കേസ് ഉണ്ടാക്കിയെടുത്തത്.
അതേസമയം അറസ്റ്റിന് ശേഷം മാധ്യമങ്ങളെ കണ്ട പിസി ജോർജ്ജും മാധ്യമങ്ങളും തമ്മിൽ വാക്കേറ്റം ഉണ്ടായി. മാധ്യമങ്ങളെ കണ്ടപ്പോൾ നിയമവിരുദ്ധമായി പിസി ജോർജ്ജ് പരാതിക്കാരിയുടെ പേര് പറയുകയും ഇക്കാര്യം ചൂണ്ടിക്കാട്ടിയ മാധ്യമപ്രവർത്തകയോട് “പിന്നെ നിങ്ങളുടെ പേര് പറയണോ” എന്ന് പിസി ജോർജ്ജ് ചോദിക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ പി സി ജോർജിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. മാപ്പ് പറയാൻ തയ്യാറാകാത്ത പി സി ജോർജിനെ പോലീസ് നന്ദാവനം പോലീസ് ക്യാമ്പിലേക്ക് മാറ്റി.