സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി നിർബന്ധം: മുഖ്യമന്ത്രി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിളപ്പിൽശാലയിൽ വികസന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചാലെ മുന്നോട്ട് പോകാനാകൂ. എന്നാൽ ഇവിടെ ബിജെപി സമരം ചെയ്യുമ്പോൾ അവർ മടിച്ച് നിൽക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നത് തങ്ങൾക്ക് ദോഷം ചെയ്യുമോയെന്ന് പ്രതിപക്ഷത്തിന് ഭയമുണ്ട്. പ്രതിപക്ഷത്തിന് സങ്കുചിത നിലപാടാണ്. രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തിൽ നമ്മൾ നിശ്ശബ്ദരാകരുത്. എന്താണോ അവരുടെ ഉദ്ദേശം അത് തുറന്ന് കാട്ടാനാകണം. നമ്മുടെ വികസന പ്രവർത്തനങ്ങളെ സഹായിക്കുന്നതല്ല കേന്ദ്ര നിലപാട്. ജനജീവിതം മെച്ചപ്പെടുത്തുന്ന കാര്യങ്ങളെ ജനം അംഗീകരിക്കുവെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വകാര്യ നിക്ഷേപത്തിന് വരുന്നവരെ ശത്രുവായി കാണരുത്. സമൂഹത്തിൽ വലതുപക്ഷ ശക്തികൾ വർഗീയ, ജാതീയ ധ്രുവീകരണം ഉണ്ടാക്കാൻ ശ്രമിക്കുന്നു. ഇതിനെ നല്ല രീതിയിൽ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാനാകണമെന്നും പ്രകടന പത്രികയിലെ വാഗ്ദങ്ങൾ വിപുലപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

തുടർ ഭരണം കിട്ടിയ സാഹചര്യത്തിൽ ജനജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ദീർഘവീക്ഷണമുള്ള പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. ജനതാത്പര്യം സംരക്ഷിക്കാനാണ് എപ്പോഴും നിലകൊണ്ടത്. ജനജീവിതം നവീകരിക്കുക, ഓരോ ഘട്ടത്തിലും നവീകരിക്കും, അതിന് ഊന്നൽ നൽകണം. ഇതിന് വേണ്ട പദ്ധതികൾ തയ്യാറാക്കണം. ഇടതുമുന്നണി എന്ത് പറയുമെന്ന് പറഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജനം അതിന് അംഗീകാരം നൽകി. അഞ്ച് വർഷത്തെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകേണ്ടത് ബാധ്യതയാണ്. തുടർഭരണം ജനം നൽകിയ പിന്തുണയാണ്. കേരളത്തിന്റെ വികസനത്തിന് അഞ്ച് വർഷം മതിയോ എന്ന ചിന്തയിൽ നിന്നാണ് 25 വർഷം മുന്നിൽ കണ്ടുള്ള വികസന പദ്ധികൾ നടപ്പിലാക്കുന്നത്. ലോകത്തിലെ വികസന മധ്യവർഗ രാഷ്ട്രങ്ങളെ പോലെ കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published.

Previous post സംഘർഷം തുടരുന്നു
Next post രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് :പിടി കൊടുക്കാതെ ശരത് പവാർ