
സമൂഹമാധ്യമങ്ങളിൽ സർക്കാരിനെ വിമർശിക്കുന്ന ജീവനക്കാരെ പിരിച്ചുവിട്ടേക്കും; പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു
സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ജീവനക്കാരെ കണ്ടെത്താനായി പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യാനൊരുങ്ങുന്നു. സൈബര്‍ നിയമങ്ങൾ ഉള്‍പ്പെടുത്തിയ ഭേദഗതി നിര്‍ദേശമുള്‍പ്പെടുന്ന ഫയല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. സമൂഹമാധ്യമങ്ങളിൽ സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള ജീവനക്കാരുടെ ഇടപെടലുകള്‍ കൂടിയ സാഹചര്യത്തിലാണ് കാലത്തിനനുസരിച്ച് ജീവനക്കാരുടെ പെരുമാറ്റച്ചട്ടം മാറ്റാൻ സർക്കാർ തീരുമാനിച്ചത്.
1968ലാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. അതുകൊണ്ട് തന്നെ ഈ നിയമത്തില്‍ സൈബര്‍ നിയമങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല. നിലവില്‍ സമൂഹമാധ്യമങ്ങളില്‍ വിമർശിക്കുന്ന ജീവനക്കാരെ പിടികൂടിയാലും അവർ നിയമത്തിന്‍റെ പഴുതുപയോഗിച്ച് രക്ഷപ്പെട്ടു പോവുകയാണ്. ഇതോടെയാണ് സൈബര്‍ നിയമങ്ങള്‍ അധികമായി ഉള്‍പ്പെടുത്തി ചട്ടം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത്.
ഭരണപരിഷ്കാര വകുപ്പ് നല്‍കിയ ഫയലാണു ചീഫ് സെക്രട്ടറി അംഗീകരിച്ച് മുഖ്യമന്ത്രിക്ക് കൈമാറിയത്. മുഖ്യമന്ത്രി അംഗീകരിച്ചാല്‍ ഭേദഗതി നിര്‍ദേശം മന്ത്രിസഭയിലെത്തിയ ശേഷം സബ്ജക്ട് കമ്മിറ്റിയിലെത്തും. ചട്ടം ഭേദഗതി ചെയ്താല്‍ ജീവനക്കാരെ പിരിച്ചു വിടുന്നത് ഉൾപ്പെടെയുള്ള നടപടികൾ സർക്കാരിന് സ്വീകരിക്കാനാവും. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയവയിലുള്ള സര്‍ക്കാര്‍വിരുദ്ധ എഴുത്തുകള്‍ ചട്ടലംഘനമായി കണക്കാക്കുമെന്നു പെരുമാറ്റച്ചട്ടത്തില്‍ പ്രത്യേകം രേഖപ്പെടുത്തും.