
വൈക്കം മുഹമ്മദ് ബഷീർ ഓർമ്മയായിട്ട് 28 വർഷം
കോഴിക്കോട് : മലയാളികളെ വായനയുടെ മാസ്മരിക ലോകത്തെത്തിച്ച ബേപ്പൂർ സുൽത്താൻ ഓർമ്മയായിട്ട് ഇന്നേക്ക് 28 വർഷം പൂർത്തിയായി. വ്യത്യസ്ത അവതരണ രീതിയിൽ എല്ലാവരുടെയും മനം കവർന്ന എഴുത്തുകാരൻ, സ്വതന്ത്ര സമര സേനാനി, പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ. ബാല്യകാല സഖി, പാത്തുമ്മയുടെ ആട്, ന്റുപ്പൂപ്പായ്ക്കൊരു ആനയുണ്ടാർന്ന്, ശബ്ദങ്ങൾ, പ്രേമലേഖനം, മതിലുകൾ തുടങ്ങി ബഷീറിന്റെ കൃതകളെല്ലാം തന്നെ വായനക്കാർക്ക് ഏറെ പ്രിയപ്പെട്ടതാണ്. മനുഷ്യർക്ക് മാത്രം അവർകാശപ്പെട്ടതല്ല ഈ ഭൂമിയെന്ന് ബഷീർ തന്റെ കൃതികളിലൂടെ വിളിച്ചു പറഞ്ഞു. പാമ്പും പഴുതാരയും പല്ലിയുമൊക്കെ ഈ ഭൂമിയുടെ അവകാശികളാണെന്ന മഹനീയ സന്ദേശം ബഷീർ മുന്നോട്ടുവെച്ചു.
ബഷീറിന്റെ കഥകൾ മാത്രമല്ല, അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളും മലയാളികളുടെ മനസിൽ ഇടം നേടിയിട്ടുണ്ട്. പാത്തുമ്മയുടെ ആടിലെ പാത്തുമ്മയും, ബാല്യകാലസഖിയിലെ മജീദും സുഹ്റയും, ന്റുപ്പൂപ്പായ്ക്കൊരു ആനയുണ്ടാർന്ന് എന്ന കഥയിലെ കുഞ്ഞുപാത്തുമ്മയും നിസാർ അഹമ്മദും, ആനവാരിയും പൊൻകുരിശും എന്ന കഥയിലെ രാമൻനായരും തോമയും അങ്ങനെ പോകുന്നു ബഷീർ സൃഷ്ടിച്ച കഥാപാത്രങ്ങൾ. ഇവരൊക്കെ വായനപ്രേമികൾക്ക് പരിചതരായത് ബഷീറിന്റെ പ്രത്യേകമായ കഥാഖ്യാന ശൈലിയിലൂടെയാണ്.
വൈക്കം മുഹമ്മദ് ബഷീർ ഓർമ്മയായിട്ട് 28 വര്ഷം പൂർത്തിയായെങ്കിലും ഈ മഹാ പ്രതിഭ മലയാള മനസ്സിൽ ഇന്നും ജീവിക്കുന്നു.
