
വിഴിഞ്ഞം തുറമുഖത്തിനെതിരെ മൽസ്യത്തൊഴിലാളികളുടെ സമരം രണ്ടാം ദിവസവും തുടരുന്നു
തിരുവനന്തപുരം: ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖത്തിനെതിരെ മത്സ്യത്തൊഴിലാളികളുടെ സമരം രണ്ടാം ദിവസവും ശക്തമായി തുടരുന്നു. വിഴിഞ്ഞം മുല്ലൂരിലുള്ള തുറമുഖ കവാടം ഉപരോധിച്ചാണ് സമരം.
പുതിയതുറ, പൂവാര്‍ ഇടവകകളുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് സമരം നയിക്കുക. 31-ാം തീയതി വരെ സമരം തുടരാനാണ് തീരുമാനം. തിങ്കളാഴ്ച കരമാര്‍ഗവും, കടല്‍മാര്‍ഗവും തുറമുഖ നിര്‍മ്മാണം തടസപ്പെടുത്താനാണ് സമരസമിതിയുടെ തീരുമാനം.
വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെച്ച് കൃത്യമായ പഠനം നടത്തുക, പുനരധിവാസ പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുക, അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം ഉറപ്പാക്കുക, തീരശോഷണം തടയാന്‍ നടപടി എടുക്കുക തുടങ്ങി ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ലാഘവത്തോടെ കാണുന്നു എന്ന് അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേര ആരോപിച്ചു. പ്രതിഷേധ സൂചകമായി ചൊവാഴ്ച രാവിലെ ലത്തീന്‍ അതിരൂപതയുടെ കീഴിലുള്ള എല്ലാ പള്ളികളിലും കരിങ്കൊടി ഉയര്‍ത്തിയിരുന്നു.
