
വര്‍ക്കലയിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊന്നു
വർക്കലയിൽ ആൺ സുഹൃത്ത് പെൺകുട്ടിയെ കഴുത്തറുത്തുകൊന്നു .വിദ്യാർത്ഥിയായ സംഗീതയാണ് മരിച്ചത് ടാപ്പിങ് തൊഴിലാളിയായ ഗോപു ആണ് പ്രതി വർഷങ്ങളായി പരിചയക്കാരായിരുന്നു ഇരുവരും . മുൻപ് ഉണ്ടായിരുന്ന ബന്ധം തകർന്നതോടെ മറ്റൊരാളുടെ പേരില്‍ വീട്ടിലെത്തിയാണ് ഗോപു സംഗീതയെ കൊലപ്പെടുത്തിയത്. താനുമായി അകന്ന സംഗീതയോട് പകയായിരുന്നു ഗോപുവിന്. ഇതേത്തുടര്‍ന്ന് മറ്റൊരു നമ്പറിൽ അഖില്‍ എന്ന പേരില്‍ സംഗീതയോട് ചാറ്റ് ചെയ്യാന്‍ തുടങ്ങി.
താനുമായി അകലുന്നതിന് കാരണം മറ്റാരെങ്കിലുമായി അടുപ്പമുള്ളതിനാലാണോ എന്ന സംശയമുണ്ടായിരുന്നു ഗോപുവിന്. ഇതിനായി ഒരേ സമയം രണ്ട് നമ്പറുകളില്‍ നിന്ന് ഗോപു സംഗീതയുമായി സംസാരിച്ചു.
കൊലപാതകം നടത്താനായി ഗോപു സംഗീതയുടെ വീട്ടിലെത്തിയത് അഖിലെന്ന പേരിലാണ്. അഖിലാണെന്ന് പറഞ്ഞ് സംഗീതയുടെ ഫോണില്‍ വിളിക്കുകയും പുറത്തേക്ക് വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. അഖിലാണെന്ന് കരുതി വീടിന് പുറത്തെത്തിയ സംഗീത കണ്ടത് ഗോപുവിനെയാണ്. സംഗീതയുമായി വാക്കേറ്റമുണ്ടാകുകയും പ്രതി കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.
വീടിന് പുറത്ത് രക്തം വാര്‍ന്ന നിലയിലാണ് സംഗീതയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സംഭവ സ്ഥലത്ത് നിന്ന് കൃത്യത്തിന് ഉപയോഗിച്ച് കത്തിയും പ്രതിയുടെ മൊബൈല്‍ഫോണും പോലീസിന് ലഭിച്ചു. ഇതാണ് പ്രതിയിലേക്ക് എത്താന്‍ പോലീസിനെ സഹായിച്ചത്. ബഹളം കേട്ട് പ്രതി ഓടി മറയുന്നത് കണ്ടുവെന്ന നാട്ടുകാരുടെ മൊഴിയും നിര്‍ണായകമായി.