
യൂസഫലിക്കും അജിത് ഡോവലിനുമെതിരായ വ്യാജ ആരോപണം: ഷാജൻ സ്കറിയക്ക് വാറന്‍റ് അയച്ച് ലക്നൗ കോടതി
പ്രമുഖ വ്യവസായി എം.എ യൂസഫലി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, മകൻ വിവേക് ഡോവൽ എന്നിവർക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച കേസിൽ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയക്ക് വാറന്റ് നോട്ടീസ് അയച്ച് ലക്‌നൗ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്. നേരത്തെ കോടതി അയച്ച സമൻസ് കൈപ്പറ്റിയതിന് ശേഷം ഹാജരാകാതിരുന്നതിനെ തുടർന്നാണ് 20,000 രൂപയുടെ ജാമ്യ വാറന്റ് അയക്കാൻ കോടതി തീരുമാനിച്ചത്. അതേസമയം തന്നെ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന ഷാജൻ സ്കറിയയുടെ ആവശ്യം കോടതി നിരാകരിച്ചു.
ലക്‌നോവിലെ ലുലു മാൾ ഡയറക്ടർ രജിത് രാധാകൃഷ്ണൻ നായർ ഫയൽ ചെയ്ത അപകീർത്തി കേസിലാണ് കോടതി നടപടി. മറുനാടൻ മലയാളിയുടെ യൂട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്ത രണ്ട് വീഡിയോകൾക്ക് എതിരെയായിരുന്നു കേസ് ഫയൽ ചെയ്തിരുന്നത്. ഈ വീഡിയോകളിൽ യൂസഫലി, അജിത് ഡോവൽ, മകൻ വിവേക് ഡോവൽ എന്നിവർക്കെതിരെ ഷാജൻ സ്കറിയ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു എന്നാരോപിച്ചായിരുന്നു കേസ് കൊടുത്തത്. പ്രസ്തുത വീഡിയോവിലെ ആരോപണങ്ങൾ പ്രഥമ ദൃഷ്ട്യാ അപകീർത്തികരവും സത്യവുമായി ഒരു ബന്ധവുമില്ലാത്തതാണെന്നും വ്യക്തമാക്കിയാണ് കോടതി പ്രതികൾക്ക് നേരിട്ട് ഹാജരാകുന്നതിനുള്ള സമൻസ് അയച്ചിരുന്നത്.
നരേന്ദ്ര മോദിയുമായും അമിത് ഷായുമായും അടുത്ത ബന്ധമുള്ള അജിത് ഡോവലിന്റെ മകൻ കള്ളപ്പണം വെളിപ്പിച്ചതുമായി ബന്ധപ്പെട്ട കേസായതിനാലാണ് ഇത് ചർച്ചാവിഷയം ആകാത്തതെന്നും, പ്രധാനമന്ത്രിയുമായി അടുപ്പമുള്ള യൂസഫലി കള്ളപ്പണം ഇടപാട് നടത്തുമ്പോൾ ഒരു മാധ്യമങ്ങളും അതിനെ കുറിച് വാർത്തയാക്കുന്നില്ലെന്നുമായിരുന്നു ഷാജൻ ആരോപിച്ചിരുന്നത്. നോട്ട് അസാധുവാക്കലിന് ശേഷം അജിത് ഡോവലിന്റെ മകന്റെ കമ്പനിയായ GNY ഏഷ്യ ഹെഡ്ജ് ഫണ്ടിന്റെ അകൗണ്ടിലേക്ക് 8300 കോടി രൂപ കള്ളപ്പണ ഇടപാടുകളിലൂടെ എത്തിയെന്നായിരുന്നു ഷാജൻ സ്‌കറിയ വീഡിയോവിൽ ആരോപിച്ചിരുന്നത്. യൂസഫലിയുമായി അടുപ്പമുള്ള ലുലു ഗ്രൂപ്പിന്റെ ഇന്റർനാഷണൽ ഡയറ്കടറായ മുഹമ്മദ് അൽത്താഫിന് ഈ ഇടപാടുമായി ബന്ധം ഉണ്ടെന്നും ഇയാൾ പറഞ്ഞിരുന്നു.
എന്നാൽ ഈ ആരോപണം വ്യാജമാണെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഈ വീഡിയോ ലുലു ഗ്രൂപ്പിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നും ആരോപിച്ചാണ് ഷാജൻ സ്കറിയക്കെതിരെ അപകീർത്തി കേസ് ഫയൽ ചെയ്തത്.