
മേഘാലയയിലും അസമിലും പ്രളയക്കെടുതിയിൽ 31 മരണം
ഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ തുടരുന്നു. മേഘാലയയിലും അസമിലും പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 31 ആയി. അസമിലെ പ്രളയ സഹചര്യം വിലയിരുത്തിയ പ്രധാനമന്ത്രി കേന്ദ്രസഹായം ഉറപ്പുനൽകിയതായി മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മ അറിയിച്ചു.
തുടർച്ചയായ അഞ്ചാംദിനവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ ശക്തമാണ്. അസമിൽ ഇതുവരെ 28 ജില്ലകളിലായി 19 ലക്ഷം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്. ബാലാജി ജില്ലയിൽ മാത്രം 3 ലക്ഷത്തിലധികം പേരെ പ്രളയം ബാധിച്ചു. കൃഷിയിടങ്ങളിലും വ്യാപക നാശനഷ്ടം ഉണ്ടായി.
43,338 ഹെക്ടർ വിളകൾ നശിച്ചു. 373 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഇതുവരെ ഒരു ലക്ഷത്തിലേറെ ആളുകളെ മാറ്റി പാർപ്പിച്ചു. പ്രധാനപ്പെട്ട നദികളിലെയെല്ലാം ജലനിരപ്പ് അപകട നിലയെക്കാൾ മുകളിലാണ്. ശക്തമായ മഴയേ തുടർന്ന് മേഘാലയ, അസം, അരുണാച്ചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് നാളെ വരെ തുടരും.