
മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ മകളുടെ ‘ശവസംസ്‌കാരം’ നടത്തി കുടുംബം; മരണാനന്തര ചടങ്ങുകളും നിർവഹിച്ചു
മധ്യപ്രദേശിലെ ജബൽപൂരിൽ മകൾ മതംമാറി മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചതിനെ തുടർന്ന് ‘ശവസംസ്‌കാരം’ നടത്തി കുടുംബം. ജബൽപൂരിലെ ഒരു ബ്രാഹ്‌മണ കുടുംബാംഗമായ അനാമിക ദുബേയാണ് മധ്യപ്രദേശ് സ്വദേശിയായ അയാസ് എന്ന മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചത്.
ഇതിനുപിന്നാലെ കുടുംബം പരസ്യമായി ഹിന്ദു ആചാരപ്രകാരം മകളുടെ ‘ശവസംസ്‌കാര’ ചടങ്ങ് നടത്തുകയായിരുന്നു. ഗ്വാരിഘട്ടിലുള്ള നർമദ നദിക്കരയിലെത്തി മരണാനന്തര ചടങ്ങുകൾ നിർവഹിക്കുകയും ചെയ്തു. മകളെ തള്ളിപ്പറഞ്ഞ് അനുശോചനക്കുറിപ്പും അനാമികയുടെ അച്ഛൻ പുറത്തിറക്കിയിട്ടുണ്ട്.
ഏപ്രിൽ രണ്ടിന് മകൾ മരിച്ചെന്നാണ് ഈ കുറിപ്പിൽ പറയുന്നത്. ‘കുപുത്രി’യെന്ന് മകളെ വിശേഷിപ്പിച്ച കുറിപ്പിൽ അവൾക്ക് നരകം ലഭിക്കാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ അയാസിന്റെ കുടുംബത്തോടൊപ്പമാണ് അനാമിക താമസിക്കുന്നത്.