
മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു
പത്തനംതിട്ട: മിഥുനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിക്കാണ് നട തുറന്നത്. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രതിരുനട തുറന്ന് ദീപങ്ങള്‍ തെളിയിച്ചു. പിന്നീട് ഗണപതി, നാഗര്‍ തുടങ്ങിയ ഉപദേവതാ ക്ഷേത്രനടകളും തുറന്ന് വിളക്ക് തെളിയിച്ചു. തുടർന്ന് തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദം നല്‍കി.
പതിനെട്ടാംപടിക്ക് മുന്നിലായുള്ള ആഴിയില്‍ മേല്‍ശാന്തി അഗ്നിപകർന്നതിനു ശേഷം ഇരുമുടിക്കെട്ടേന്തിയ അയ്യപ്പഭക്തര്‍ പതിനെട്ടാം പടികയറി സ്വാമീ ദര്‍ശനം നടത്തി. അയ്യപ്പൻ്റെ തിരുനട തുറന്നതിനു പിന്നാലെ മാളികപ്പുറം ക്ഷേത്ര തിരുനടയും തുറന്നു ദീപം തെളിയിച്ചു. മേൽശാന്തി ശംഭു നമ്പൂതിരിയാണ് മാളികപ്പുറം തിരുനട തുറന്നത്. ഇന്നലെ പ്രത്യേക പൂജകൾ ഒന്നും ഉണ്ടായിരുന്നില്ല. ഇന്നു മുതല്‍ ഞായര്‍വരെയുള്ള അഞ്ച് ദിവസമാണ് നട തുറന്നിരിക്കുക. വെര്‍ച്വല്‍ ക്യൂ സംവിധാനം ഉപയോഗിച്ച് ബുക്കു ചെയ്യുന്ന അയ്യപ്പഭക്തര്‍ക്ക് ഈ ദിവസങ്ങളില്‍ ദര്‍ശനത്തിനായി എത്തിച്ചേരാം.
കൂടാതെ നിലയ്ക്കലില്‍ എത്തിച്ചേരുന്ന അയ്യപ്പഭക്തന്‍മാര്‍ക്ക് സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. മിഥുനം ഒന്നായ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് തിരുനട തുറന്നു. നെയ്യഭിഷേകം, ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഉണ്ടായിരിക്കും. പൂജകള്‍ പൂര്‍ത്തിയാക്കി 19 ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും.