
മഹാരാജാസിൽ 20 മാസത്തെ പ്രവൃത്തി പരിചയം ‘ അട്ടപ്പാടി കോളേജിൽ സമർപ്പിച്ച വിദ്യയുടെ ബയോഡാറ്റയില്‍ അവകാശവാദം
മഹാരാജാസ് കോളേജിലെ വ്യാജ പ്രവൃത്തി പരിചയ രേഖ സമര്‍പ്പിച്ച് അട്ടപ്പാടി കോളേജില്‍ ജോലിക്ക് ശ്രമിച്ച വിദ്യയുടെ ബയോഡാറ്റയുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.മഹാരാജാസിൽ 20 മാസത്തെ പ്രവൃത്തി പരിചയം ഉണ്ടെന്നാണ് അവകാശവാദം.സ്വയം സാക്ഷ്യപെടുത്തിയ ബയോഡാറ്റയിലാണ് അവകാശവാദമുള്ളത്.വിദ്യയെ ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.അട്ടപ്പാടി കോളേജില്‍ വിദ്യ അഭിമുഖത്തിന് കാറില്‍ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. മണ്ണാര്‍ക്കാട് രജിസ്ട്രേഷനുള്ള ഈ കാര്‍ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്.. അട്ടപ്പാടി കോളേജിലെ അധ്യാപകരുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദികുമാറിനെതിരായ കളളക്കേസിൽ വ്യാപക പ്രതിഷേധമുയരുന്നതിനിടെ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ പരാതിയിൽ തെളിവ് കിട്ടാതെ പൊലീസ്. മഹാരാജാസ് കോളജിലെ മാർക് ലിസ്റ്റ് വിവാദത്തിൽ ഗൂഡാലോചനയുണ്ടെന്ന പി എം ആർഷോയുടെ വാദത്തിൽ നിലവിൽ തെളിവുകളില്ലെന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നത്. മഹാരാജാസ് കോളജിലെ മാർക് ലിസ്റ്റ് വിവാദം സാങ്കേതിക പ്രശ്നമാണെന്നും ആർഷോ മാത്രമല്ല പരീക്ഷയെഴുതാത്ത മറ്റു ചില വിദ്യാർഥികൾക്കും സമാനമായ രീതിയിൽ സംഭവിച്ചിരുന്നെന്നുമാണ് പ്രിൻസിപ്പലിന്റെ മൊഴി. പരീക്ഷാ നടപടികളുടെ ഏത് ഘട്ടത്തിലാണ് പിഴവ് സംഭവിച്ചതെന്ന് കണ്ടെത്താനാണ് നിലവിൽ പൊലീസ് ശ്രമം.