മഹാരാജാസിലെ വ്യാജരേഖ: മമ്മൂട്ടിയടക്കം വേദനയോടെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

എത്ര മഹാരാജാസുകാരാണ് ഇന്ന് ഒരു മറുപടിയും പറയാനാകാതെ പകച്ചു നില്‍ക്കുന്നത്. നിങ്ങള്‍ ഉണ്ടാക്കിയ ഈ മുറിവ് മഹാരാജാസ് ഒരിക്കലും മറക്കില്ല.

സ്വന്തം ലേഖകന്‍

പുരോഗമനക്കാര്‍ എറണാകുളം മഹാരാജാസ് കോളേജിന് തീയിട്ട് രേഖകള്‍ വെണ്ണീറാക്കി രക്ഷപ്പെടാന്‍ ശ്രമിക്കും മുമ്പ് ഒരു കാര്യം പറയാനുണ്ട്. വാര്‍ത്തകളിലൊന്നും ഇടംപിടിക്കാത്ത ആ കാര്യം, പറയാതെ പോകാനാവില്ല. എറണാകുളം മഹാരാജാസ് കോളേജിന്റെ സാംസ്‌ക്കാരിക പൈതൃകത്തെ കുറിച്ച് അല്‍പ്പമൊന്ന് പിന്നോട്ട് പോകാന്‍ പ്രേരിപ്പിക്കുന്നത് അതാണ്.

മലയാളത്തിന്റെ മഹാനടന്‍ പ്ദമശ്രീ മമ്മൂട്ടിയും മുന്‍ പ്രതിരോധമന്ത്രി എകെ. ആന്റണിയും മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയും, മുന്‍ കേന്ദ്രമന്ത്രി കെ.വി തോമസ്, മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക്ക്, മുന്‍മന്ത്രി ബിനോയ് വിശ്വവുമൊക്കെ തലതാഴ്ത്തി ഇരിക്കുകയാണ്. എണ്ണിയാലൊടുങ്ങാത്ത സാംസ്‌ക്കാരിക നായകരെ പ്രസവിച്ചു വളര്‍ത്തിയ കോളേജ് മുത്തശ്ശിയുടെ നടു മുറ്റത്ത് എസ്.എഫ്.ഐക്കാരുടെ അഴിഞ്ഞാട്ടവും കള്ളക്കളികളും അതിരു കടന്നു പോയതാണ് ഇവരുടെ ശിരസ്സു താഴ്ന്നു പോകാനിടയാക്കിയിരിക്കുന്നത്.

മഹാരാജാസ് ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന്‍, പുത്തന്‍ പുരോഗമന വാദത്തെ പാടെ തള്ളിപ്പറഞ്ഞിട്ടുണ്ട്. പുരോഗമന വാദമെന്നാല്‍ പരീക്ഷ എഴുതാതെ വിജയിക്കുകയെന്നോ, അധ്യാപകരാവാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുകയോ ആണെന്ന കുട്ടി സഖാക്കളുടെ ബോധ്യം അംഗീകരിക്കാനാവില്ലെന്നും ഒ.എസ്.എ നേതൃത്വം വ്യക്തമാക്കുന്നു.

കോളേജ് പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ചും, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പേരില്‍ അഭിമന്യൂ എന്ന പാവം വിദ്യാര്‍ത്ഥിയെ കൊലക്കത്തിക്കെറിഞ്ഞു കൊടുത്തും മഹാരാജാസ് കോളേജിന്റെ സാംസ്‌ക്കാരിക പരിസരത്തെ നേരത്തെ തന്നെ വകലമാക്കിയിട്ടുണ്ട്.

എന്നാല്‍, അതെല്ലാം, ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ഭാഗമായി മാത്രം കണാനും നിസ്സാര വത്ക്കരിക്കാനുമാണ് ശ്രമിച്ചിരുന്നത്. എന്നാല്‍, പിന്നീടിങ്ങോട്ട് കലാലയത്തില്‍ നടന്നത് ആസൂത്രിതമായ ഗൂഢാലോചനയും രാഷ്ട്രീയ ഗുണ്ടായിസവും കള്ളത്തരങ്ങളുമാണെന്ന് പറയാതെ വയ്യ.

വ്യാജ രേഖ ചമയ്ക്കല്‍, പരീക്ഷയെഴുതാതെ വിജയിക്കല്‍ തുടങ്ങിയുള്ള കൃത്രിമത്വത്തിന്റെ മൊത്തക്കച്ചവടക്കാരായ ഇപ്പോഴത്തെ പുരോഗമന വിദ്യാര്‍ത്ഥി നേതാക്കള്‍ മഹാരാജാസിനെ ജീവനു തുല്യം സ്‌നേഹിക്കുന്നവരുടെ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ചിരിക്കുകയാണെന്ന് നിസ്സംശയം പറയാം.

മലയാളത്തിന്റെ അനുംഗ്രഹമായ സാനു മാഷും, കവി കെ.ജി. ശങ്കരപ്പിള്ളയുമെല്ലാം മഹാരാജാസിന്റെ യശസ്സുയര്‍ത്തിയ വലിയ മനുഷ്യരാണെന്ന് പറയുമ്പോള്‍ ഓരോ മഹാരാജാസുകാരനും അഭിമാനമാണ്.

പ്രാസംഗികന്‍ സുനില്‍ പി. ഇളയിടവും, സംവിധായകന്‍മാരായ സിദ്ദീഖും, അമല്‍ നീരദും, അന്‍വര്‍ റഷീദും, രാജീവ് രവിയും ആഷിഖ് അബുവും, സമീര്‍ താഹിറും, സോഹന്‍ സീനുലാലും, വിനോദ് വിജയനുമെല്ലാം 90 കളില്‍ മഹാരാജാസിന്റെ തണലില്‍ വിദ്യാഭ്യാസം നേടിയവരാണ്.

ഇന്നവര്‍ മലയാള സിനിമയുടെ അവിഭാജ്യഘടകങ്ങളുമാണ്. ചലച്ചിത്ര താരം ദിലീപ്, ദേശീയ അവാര്‍ഡ് ജേതാവ് സലിം കുമാര്‍, ടിനി ടോം, ബാബുരാജ്, വിനായകന്‍, ഗായകന്‍ ബിജു നാരായണന്‍, നടിമനാരായ ജ്യോതിര്‍മയി, സ്‌നേഹ ശ്രീകുമാര്‍ തുടങ്ങിയവരും 90 കളിലെ വാഗ്ദാനങ്ങളാണ്.

എഴുത്തുകാരും, പുസ്തക രചയിതാക്കളും, വാഗ്മികളുമായി മഹാരാജാസിന്റെ പിടിയിറങ്ങിയവരും കുറവല്ല. അന്തരിച്ച മുന്‍ എം.പി പി.ടി. തോമസ്, മുന്‍ എം.പി. ഡോ. സെബാസ്റ്റിയന്‍ പോള്‍, മുന്‍ എം.പി. ടി.എന്‍ സീമയും ഈ കലാലയത്തിന്റെ ഭാഗമായിരുന്നവരാണ്.

എറണാകുളം നഗരത്തിന്റെ ഹൃദയ ഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ഒരു കോട്ടയാണ് മഹാരാജാസ് കോളേജ്. ഇതിനെ വന്‍കിട ഹോട്ടലാക്കാനും, അണ്യൂസ്‌മെന്റ് പാര്‍ക്ക് ആക്കാനുമൊക്കെ പദ്ധതിയിട്ട കാലത്തൊക്കെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് സംരക്ഷണമൊരുക്കാന്‍ മുന്നില്‍ നിന്നിട്ടുള്ളത്.

ഈ ഹെറിറ്റേജ് കെട്ടിടത്തിനെ കണ്ണുവെച്ച് കൊച്ചിയിലെ മള്‍ട്ടി നാഷണല്‍ കമ്പനികളും, വന്‍കിട മുതലാളിമാരും ഇരിപ്പുണ്ട്. അവര്‍ക്കെല്ലാം എന്നും വെല്ലുവിളി ഉയര്‍ത്തുന്നത് ഈ കോളേജിന്റെ അക്കാദമിക് മികവാണ്. ഇവിടെ നിന്നും പഠിച്ചിറങ്ങി കേരളത്തിന്റെ സമസ്ത മേഖലയിലും പേരെടുത്തു നില്‍ക്കുന്നവരാണ്.

ആ അക്കാദമിക് മികവിനു മുകളിലാണ് ഇപ്പോള്‍ കരിനിഴല്‍ വീണിരിക്കുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ ഓരോ നിമിഷവും നാറിക്കൊണ്ടിരിക്കുന്ന കോളേജിന്റെ പേരില്‍ നീറുന്നത് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഹൃദയം മാത്രമാണ്.

മഹാരാജാസ് കോളേജിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണവും പരീക്ഷാത്തട്ടിപ്പുമൊക്കെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞപ്പോള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നിരവധി പേരാണ് തങ്ങളുടെ വേദന രേഖപ്പെടുത്തിക്കണ്ടത്.

ഇങ്ങനെയൊരു കാര്യം സംഭവിക്കാന്‍ പാടില്ല എന്നു തന്നെയാണ് മമ്മൂട്ടി അടക്കമുള്ളവരുടെ നിലപാട്. ഒരിക്കലും കോളേജിന്റെ പേര് മോശമാക്കുന്ന തരത്തിലുള്ള ഇടപെടല്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ നിന്നുണ്ടായിട്ടില്ലെന്ന് മഹാരാജാസ് ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഉറപ്പിച്ചു പറയുകയും ചെയ്യുന്നു. വ്യാജരേഖ നിര്‍മ്മിച്ചതു വഴി, അതിലൂടെ ജോലി സമ്പാദിച്ചതു വഴി മഹാരാജാസ് കോളേജിന്റെ പേരിന് കളങ്കം സംഭവിച്ചിട്ടുണ്ട്.

വ്യാജ രേഖ നിര്‍മ്മിക്കുന്നതിനും, ജോലി നേടി കൊടുക്കുന്നതിനും കൂട്ടു നിന്നതു വഴി പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടും. കേരളത്തിലെ തന്നെ ഏറ്റവും വലിയ ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന്‍ കൂടിയാണ് മഹാരാജാസ് കോളേജ് ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന്‍. ഏകദേശം 6000ത്തോളം അംഗങ്ങളുണ്ട് അസോസിയേഷനില്‍.

മഹാരാജാസ് കോളേജ് ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് സി.ഐ.സി.സി ജയചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.

കെ. വിദ്യ എന്ന മഹാരാജാസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി അറിയാന്‍.
2025 ല്‍ ഈ കലാലയം 150 മത് പിറന്നാളില്‍ എത്തുകയാണ്.
വിദ്യയ്ക്ക് അറിയാവുന്നത് പോലെ മധ്യകേരളത്തിലെ സാധാരണക്കാരും, സാമ്പത്തികമായി ഏറ്റവും പിന്നില്‍ നില്‍ക്കുന്നവരുമായ വിദ്യാര്‍ത്ഥികളുടെ ഏക ആശ്രയം ഈ കലാലയമാണ്.

3000 ത്തില്‍ താഴെ കുട്ടികള്‍ പഠിക്കുന്നതിന് കൊച്ചി നഗരത്തിന്റെ ഏറ്റവും കണ്ണായ സ്ഥലത്ത് എന്തിന് 17.5 ഏക്കര്‍ സ്ഥലവും ലക്ഷത്തിലധികം ചതുരശ്ര അടി ഉള്ള പുരാതന കെട്ടിടവും എന്ന ചോദ്യം പലയിടത്തു നിന്നും ഉയര്‍ന്നു വരുകയും.

ഈ സ്ഥലവും കെട്ടിടവും വല്ല ഹെറിറ്റേജ് ഹോട്ടലും ആയി മാറിയാല്‍ ഉണ്ടാകുന്ന സാമ്പത്തിക നേട്ടത്തെ കുറിച്ച് പല കോണുകളിലും സംവാദങ്ങള്‍ ഉയരുകയും ചെയ്തപ്പോള്‍ ആണ് 2008 ല്‍ മഹാരാജകീയ സംഗമം എന്ന പേരില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി ഒത്തു ചേരല്‍ നടത്താന്‍ മഹാരാജാസ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന്‍ തീരുമാനമെടുത്തത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മഹാരാജകീയരെ വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം ക്യാമ്പസ്സില്‍ എത്തിച്ച് മഹാരാജാസിനായി പ്രതിരോധം തീര്‍ക്കുക, ഈ പൈതൃകസമ്പത്ത് കാക്കുക.

സുപ്രീം കോടതി ചീഫ് ജസ്റ്റിസും, കേന്ദ്ര പ്രതിരോധ മന്ത്രിയും, കേരളത്തിലെ മന്ത്രിമാരും സാംസ്‌കാരിക നേതാക്കളും പ്രഗല്‍ഭരായ അദ്ധ്യാപകരും, ചലച്ചിത്ര താരങ്ങളും, പതിനായിരത്തിന് അടുത്ത് പൂര്‍വ്വ വിദ്യാര്‍ത്ഥികളും, ഇതിനായി അണിചേര്‍ന്നു.

മഹാരാജാസിനായി ശബ്ദമുയര്‍ത്താന്‍ ഒരു വലിയ ശക്തി കോളേജിന് പുറത്ത് ഉണ്ട് എന്നും, എപ്പോള്‍ വിളിച്ചാലും അവര്‍ മഹാരാജാസിനെ സംരക്ഷിക്കാന്‍ വരും എന്ന തോന്നല്‍ ആണ് മഹാരാജാസ് വിരുദ്ധരെ അന്ന് അടക്കി നിര്‍ത്തിയതും ഇപ്പോള്‍ അടക്കി നിര്‍ത്തുന്നതും.

പിന്നീട് 2012ലും 2016 ലും മഹാരാജകീയങ്ങള്‍ നടന്നു.
മഹാരാജാസിനെ അവമതിപ്പെടുത്താന്‍ തക്കം കാത്തിരിക്കുന്നവര്‍ ഒട്ടേറെ ഉണ്ട്. ഓരോ കാര്യവും അവര്‍ പര്‍വ്വതീകരിച്ച് വേട്ടയാടും, കോടതികളിലേയ്ക്ക് വലിച്ചിഴയ്ക്കും. മഹാരാജാസ് മൊത്തം പ്രശ്‌നമാണ് എന്ന് വരുത്തി തീര്‍ക്കും.

മഹാരാജാസിന്റെ വ്യാജരേഖ ഉണ്ടാക്കി നിങ്ങളും അവരോടൊപ്പം ഈ കലാലയത്തെ വീണ്ടും പ്രതിരോധത്തില്‍ ആക്കി. കഷ്ടം, നിങ്ങള്‍ ചെയ്ത ദ്രോഹം എത്ര വലുതാണ് എന്ന് നിങ്ങള്‍ അറിയുന്നുണ്ടോ. എത്ര എത്ര മഹാരാജാസുകാരാണ് ഇന്ന് ഒരു മറുപടിയും പറയാനാകാതെ പകച്ചു നില്‍ക്കുന്നത്. നിങ്ങള്‍ ഉണ്ടാക്കിയ ഈ മുറിവ് മഹാരാജാസ് ഒരിക്കലും മറക്കില്ല.

മഹാരാജാസ് കോളേജ് ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന്‍

Leave a Reply

Your email address will not be published.

Previous post വീണ്ടും അരുംകൊല; ലിവ് ഇൻ പാർട്ണറെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി, ശരീരഭാ​ഗങ്ങൾ കുക്കറിൽ തിളപ്പിച്ചു
Next post അവയവദാനം ഏകോപിപ്പിക്കുന്നതിന് കെ സോട്ടോയ്ക്ക് പുതിയ വെബ്‌സൈറ്റ്