മന്ത്രി ഇടപെട്ടു; ദേശീയ സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്കും ഒഫീഷ്യല്‍സിനും റെയില്‍വേ പ്രത്യേക യാത്രാ സൗകര്യം അനുവദിച്ചു

പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ ഇടപെടലിനെ തുടര്‍ന്ന് 66-ാ മത് ദേശീയ സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്കും ഒഫീഷ്യല്‍സിനും റെയില്‍വേ പ്രത്യേക യാത്രാ സൗകര്യം അനുവദിച്ചു. ജൂണ്‍ 6 മുതല്‍ 12 വരെ ഡല്‍ഹി ഭോപ്പാല്‍ ഗോളിയോര്‍ എന്നിവിടങ്ങളില്‍ വച്ച് നടത്തുന്ന ദേശീയ സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഒഫീഷ്യല്‍സിനും പ്രത്യേക ബോഗികള്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മന്ത്രി വി ശിവന്‍കുട്ടി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇതിനെ തുടര്‍ന്ന് പ്രത്യേക ബോഗികള്‍ അനുവദിക്കാന്‍ റെയില്‍വേ തീരുമാനിക്കുകയായിരുന്നു.

മെയ് 31ന് ഉച്ചയ്ക്ക് കേരള എക്‌സ്പ്രസില്‍ തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആദ്യ സംഘം പുറപ്പെടും. 71 വിദ്യാര്‍ത്ഥികള്‍ അടക്കം 84 പേരാണ് ആദ്യ സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവരെ യാത്രയാക്കാന്‍ മന്ത്രിയും ഉദ്യോഗസ്ഥരും റെയില്‍വേ സ്റ്റേഷനില്‍ എത്തും. ജൂണ്‍ 1നും 2നും കേരള എക്‌സ്പ്രസ്സില്‍ 80 അംഗ സംഘങ്ങള്‍ യാത്ര തിരിക്കും. ജൂണ്‍ രണ്ടിന് വൈകിട്ട് കൊച്ചിയില്‍ നിന്ന് ഹിമസാഗര്‍ എക്‌സ്പ്രസില്‍ 190 പേരും പുറപ്പെടും.

അത്‌ലറ്റിക്‌സ്, സ്വിമ്മിംഗ് ഉള്‍പ്പെടെ 21 ഇനങ്ങളില്‍ സീനിയര്‍ ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായിട്ടാണ് മത്സരങ്ങള്‍ നടക്കുന്നത്. 66-ാ മത് ദേശീയ സ്‌കൂള്‍ ഗെയിംസ് 2022-23 അക്കാഡമിക് വര്‍ഷത്തെ മത്സരമാണ് ഇപ്പോള്‍ നടത്തുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ദേശീയ സ്‌കൂള്‍ മത്സരങ്ങള്‍ പുനരാരംഭിക്കുന്നത്.

66-ാ മത് സ്‌കൂള്‍ ഗെയിംസില്‍ 21 ഇനങ്ങളിലായി കേരളത്തെ പ്രതിനിധീകരിച്ച് 255 ആണ്‍കുട്ടികളും 244 പെണ്‍കുട്ടികളും അടക്കം 499 മത്സരാര്‍ത്ഥികളും 88 ഒഫീഷ്യല്‍സും ഉള്‍പ്പടെ 587 പേര്‍ പങ്കെടുക്കുന്നുണ്ട്. സ്വിമ്മിംഗ് ഉള്‍പ്പടെ 13 ഗെയിമുകള്‍ ഡല്‍ഹിയിലും അത്‌ലറ്റിക്‌സ് അടക്കം 6 മത്സരങ്ങള്‍ ഭോപ്പാലിലും, ഷട്ടില്‍ ബാഡ്മിന്റണ്‍, ഹോക്കി എന്നീ മത്സരങ്ങള്‍ ഗ്വാളിയോറിലുമാണ് നടക്കുന്നത്.
ഡല്‍ഹിയില്‍ നടക്കുന്ന 13 ഗെയിംസ് മത്സരങ്ങള്‍ 2023 ജൂണ്‍ 06 മുതല്‍ 12 വരെയാണ്. ഛത്രസാല്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്. ഈ ടീമുകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ടീമുകള്‍ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത് ജൂണ്‍ 5-ാം തീയതിയിലുമാണ്. ഡല്‍ഹിയിലെ മത്സരങ്ങളുടെ ഔദ്യോഗിക ഉത്ഘാടനവും മാര്‍ച്ച് പാസ്റ്റും 5-ാം തീയതി വൈകുന്നേരം 06 മണിക്ക് നടക്കും.

ഇവിടെ നടക്കുന്ന ടെന്നിസ്,റസലിംഗ്, കബഡി, ചെസ്സ്,തൈക്കാണ്ടോ, ഹാന്‍ഡ് ബോള്‍, വെയിറ്റ് ലിഫ്റ്റിംഗ്,അക്വാറ്റിക്‌സ്, ജിംനാസ്റ്റിക്‌സ്, ഷൂട്ടിങ്, യോഗ,ബാസ്‌ക്കറ്റ്ബാള്‍, ഖോ-ഖോ എന്നീ മത്സരങ്ങളില്‍ ആകെ 137 ആണ്‍കുട്ടികളും 133 പെണ്‍കുട്ടികളും അടക്കം 270 കുട്ടികളും 51 ഒഫീഷ്യല്‍സും പങ്കെടുക്കും.

ഭോപാലില്‍ രണ്ട് ഗ്രൂപ്പ് ആയിട്ടാണ് മത്സരങ്ങള്‍ നടക്കുന്നത്. ആദ്യ ഗ്രൂപ്പ് ജൂണ്‍ 06 മുതല്‍ 09 വരെ നടക്കും. ഇതില്‍ അത്‌ലറ്റിക്‌സ്, ബോക്‌സിംഗ് മത്സരങ്ങളാണ് ഉള്ളത്. ഇതില്‍ 71 കുട്ടികളും 16 ഒഫീഷ്യല്‍സും പങ്കെടുക്കും. രണ്ട് ടീമുകളും ഭോപാലില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത് 5-ാം തീയതിയാണ്. ഉത്ഘാടനം ജൂണ്‍ 6-ാം തീയതി രാവിലെ 8 മണിക്കാണ്.

ഭോപാലിലെ രണ്ടാമത്തെ ഗ്രൂപ്പ് മത്സരങ്ങള്‍ ഫുഡ്‌ബോള്‍, ജൂഡോ, വോളിബോള്‍, ടേബിള്‍ ടെന്നീസ് എന്നീ മത്സരങ്ങളാണ്. ഇതില്‍ 89 കുട്ടികളും 14 ഒഫീഷ്യല്‍സും പങ്കെടുക്കും. ജൂണ്‍ 08 മുതല്‍ 13 വരെയാണ് ഈ മത്സരങ്ങള്‍. ഈ മത്സരങ്ങളുടെ ഓണ്‍ലൈന്‍ എന്‍ട്രി പൂര്‍ത്തിയാക്കേണ്ടത് ജൂണ്‍ 2-ാം തീയതിയാണ്. ടീമുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത് ജൂണ്‍ 07-ാം തീയതിയും ഔദ്യോഗിക ഉത്ഘാടനം 8-ാം തീയതി രാവിലെ 8 മണിക്കുമാണ്.

ഗ്വാളിയോറില്‍ നടക്കുന്ന മത്സരങ്ങള്‍ ആയ ഹോക്കി, ഷട്ടില്‍ ബാഡ്മിന്റണ്‍ എന്നിവ ജൂണ്‍ 08 മുതല്‍ 12 വരെയാണ്. ഓണ്‍ലൈന്‍ എന്‍ട്രി ജൂണ്‍ 2 ന് പൂര്‍ത്തിയായിരിക്കണം. ടീമുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത് ജൂണ്‍ 7 ന് ആണ്. ഉത്ഘാടനം 8-ാം തീയതി രാവിലെ 8 മണിക്ക്. ഇവിടെ 23 പെണ്‍കുട്ടികളും 23 ആണ്‍കുട്ടികളും അടക്കം 46 കുട്ടികളും 7 ഒഫിഷ്യല്‍സും പങ്കെടുക്കും.

കേരള ടീമിലേക്ക് സെലക്ഷന്‍ കിട്ടിയ എല്ലാ കുട്ടികളേയും മത്സര വിവരം അറിയിക്കുകയും ഇവരുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, പൂര്‍ത്തിയായി വരികയും ചെയ്യുന്നു. മത്സരങ്ങള്‍ക്കായി പോകുന്നതിനു മുമ്പ് 5 ദിവസത്തെ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. ഇത് കോഴിക്കോട്, തൃശ്ശൂര്‍, കോട്ടയം, കൊല്ലം, തിരുവവന്തപുരം എന്നിവടങ്ങളിലായി നടക്കുന്നു. ഇതില്‍ അത്‌ലറ്റിക് ടീമിന്റെ കോച്ചിംഗ് ക്യാമ്പ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ വച്ച് നടന്നുകൊണ്ടിരിക്കുന്നു.

കഴിഞ്ഞ 22 വര്‍ഷങ്ങളായി അത്‌ലറ്റിക്‌സില്‍ കേരളം ദേശീയ ചാമ്പ്യന്‍മാരാണ്. ആ മികവ് ഈ വര്‍ഷവും നിലനിര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published.

Previous post സിബില്‍ സ്‌കോര്‍ കുറവായതിനാല്‍ വിദ്യാഭ്യാസ വായ്പ നിഷേധിക്കരുതെന്ന് ഹൈക്കോടതി
Next post വനിതാ ഗുസ്തി താരങ്ങള്‍ക്ക് നീതി: വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം- വിമന്‍ ഇന്ത്യാ മൂവ്മെന്റ്