
പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതായി ഐഎസ്ആർഒ; നിർണായക വിവരങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് രാഷ്‌ട്രപതി
പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിലിൽ ഇറങ്ങിയെന്ന് ഐഎസ്ആർഒ. ഇന്ത്യ ചന്ദ്രനിൽ നടന്നു തുടങ്ങിയെന്ന് എക്സിലൂടെയാണ് ഐഎസ്ആർഒ അറിയിച്ചത്. ഇതോടെ ചാന്ദ്ര പര്യവേഷണത്തിൻ്റെ ഏറ്റവും നിർണ്ണായകമായ ഘട്ടത്തിനും തുടക്കമായി. റോവർ നൽകുന്ന നിർണായക വിവരങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് നേരത്തെ രാഷ്‌ട്രപതി ദ്രൗപതി മുർമുവും എക്സിൽ കുറിച്ചിരുന്നു. ശാസ്ത്രജ്ഞർക്ക് അഭിനന്ദനങ്ങളും രാഷ്ട്രപതി അറിയിച്ചിരുന്നു. അശോക സ്തംഭവും ഐഎസ്ആർഒയുടെ ചിഹ്നവും ചന്ദ്രോപരിതലത്തിൽ പതിപ്പിച്ചാണ് റോവർ യാത്ര ചെയ്യുന്നത്. ആറ് ചക്രമുള്ള ഒരു റോബോട്ടിക് വാഹനമാണ് പ്രഗ്യാന്‍ റോവർ. ഭൂമിയിലെ 14 ദിവസങ്ങൾക്ക് തുല്യമായ ഒരു ചാന്ദ്രദിനമാണ് ഇതിന്റെ ആയുസ്സ്. 26 കിലോഗ്രാം ഭാരമുള്ള പ്രഗ്യാന്‍ റോവറില്‍ രണ്ട് പരീക്ഷണ ഉപകരണങ്ങളാണ് ഉള്ളത്. ചന്ദ്രനിലെ മണ്ണിന്റെയും പാറകളുടെയും ഘടകങ്ങളെക്കുറിച്ച് വിവരം നൽകുന്ന LASER Induced Breakdown spectroscope (LIBS) ആണ് ഒരു പേലോഡ്. ചന്ദ്രോപരിതലത്തിലെ രാസപദാര്‍ഥങ്ങളുടെയും ഖനിജദ്രവ്യങ്ങളുടെയും സങ്കലനം സംബന്ധിച്ച പരീക്ഷണം നടത്തുന്ന Alpha Particle X-ray spectrometer (APXS) ആണ് രണ്ടാമത്തെ പേലോഡ്. ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ ലാൻഡ് ചെയ്ത വിക്രം ലാൻഡറിന് ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് വിക്രം സാരാഭായിയുടെ സ്മരാണര്‍ത്ഥമാണ് ആ പേര് നല്‍കിയത്. 1749.86 കിലോഗ്രാമാണ് വിക്രം ലാന്‍ഡറിന്റെ ഭാരം. ചന്ദ്രയാന്‍ 2വിന്റെ ഓര്‍ബിറ്ററുമായാണ് ലാൻഡർ ആശയവിനിമയം നടത്താൻ തുടങ്ങിയിട്ടുണ്ട്. നാല് പരീക്ഷണ ഉപകരണങ്ങളാണ് ലാന്‍ഡറിലുള്ളത്.ഉപരിതലത്തിലെ പ്ലാസ്മ സാന്ദ്രതയും അതിലെ മാറ്റങ്ങളും കണ്ടെത്തുന്നതിനായുള്ള RAMBHA LP (Radio Anatomy of Moon Bound Hypersensitive ionosphere and Atmosphere), ധ്രുവ മേഖലക്ക് സമീപത്തെ ചന്ദ്രോപരിതലത്തിലെ താപ വസ്തുക്കളെ സംബന്ധിച്ച വിവരം ശേഖരിക്കാനുള്ള ChaSTE (Chandra’s Surface Thermo physical Experiment), ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറങ്ങുന്ന സ്ഥലത്തും പരിസരങ്ങളിലുമുള്ള ഭൂകമ്പതരംഗങ്ങളെ അളക്കാനുള്ള ILSA (Instrument for Lunar Seismic Activity), ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരനിര്‍ണയ പഠനങ്ങള്‍ നടത്തുന്ന NASA Playload, LRA – LASER Retroreflector Array എന്നിവയാണ് ഇതിലെ നാല് പേലോഡുകൾ.