
പറവൂരിൽ കുഴിമന്തി കഴിച്ച 17 പേർക്ക് ഭക്ഷ്യവിഷബാധ.
എറണാകുളം പറവൂരിൽ ഹോട്ടലിൽനിന്ന് ആഹാരം കഴിച്ചവർക്കു ഭക്ഷ്യവിഷബാധ. രണ്ടു കുട്ടികൾ ഉൾപ്പടെ 17 പേരെ പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസഥയിലായ ഒരു യുവതിയെ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി. കൂടുതൽ പേർക്കു വിഷബാധ ഏറ്റിട്ടുണ്ടെന്നാണ് വിവരം.
ഇന്നലെ വൈകിട്ടു കുഴിമന്തിയും അൽഫാമും ഷവായിയും കഴിച്ചവരെയാണ് കടുത്ത ഛർദിയെയും വയറിളക്കത്തെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഴിമന്തി റൈസ് മാത്രം കഴിച്ചവർക്കു പ്രശ്നമില്ല. അതുകൊണ്ടു തന്നെ മാംസം ഭക്ഷിച്ചതാണ് ആരോഗ്യപ്രശ്നമുണ്ടാക്കിയത് എന്നാണ് സൂചന. കുന്നുകര എംഇഎസ് കോളജിലെ വിദ്യാർഥികളാണ് 9പേർ.
പറവൂരിലെ മജ്‍ലിസ് ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നം നേരിടുന്നത്. മുൻസിപ്പാലിറ്റി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എത്തി ഹോട്ടൽ അടപ്പിച്ചു. കഴിഞ്ഞ ദിവസം ഇവരുടെ തന്നെ മറ്റൊരു ഹോട്ടലിൽ നിന്നു പഴയ ചായപ്പൊടിയിൽ നിറം ചേർത്തതു പിടികൂടിയതിനെ തുടർന്ന് നടപടി സ്വീകരിച്ചിരുന്നു.