
നടുറോഡിൽ ഭാര്യയെ വെട്ടിക്കൊന്നു; ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
തമിഴ്നാട് തക്കലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. സംഭവ ശേഷം വീട്ടിലെത്തിയ ഭർത്താവ് ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിനെ തുടര്ന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തക്കല അഴകിയ മണ്ഡപം തച്ചക്കോട് സ്വദേശി ജെബ പ്രിൻസയെ (31) ആണ് ഭർത്താവ് എബനേസർ (35) കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി തക്കലയ്ക്ക് സമീപം പരയ്ക്കോട്ടിലാണ് സംഭവം.
കഴിഞ്ഞ മൂന്ന് മാസമായി തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ബ്യൂട്ടീഷ്യൻ കോഴ്സ് പഠിക്കുകയാണ് ജെബ . ബ്യൂട്ടീഷ്യൻ കോഴ്സ് പഠിക്കാൻ പോയ പ്രിൻസയുടെ വസ്ത്രധാരണ രീതിയിൽ വന്ന മാറ്റത്തെ ചൊല്ലി ഇരുവരും നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. പ്രശ്നം ഒത്തുതീർപ്പാക്കാൻ പ്രിൻസയുടെ പിതാവ് ജെബ സിംഗ് ഇവരെ മൂലച്ചലിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി. ഇതിന് ശേഷം വീട്ടിലേക്ക് പോകാനായി ഇരുവരും ഒരുമിച്ച് ഇറങ്ങിയെങ്കിലും റോഡിൽ വെച്ച് വീണ്ടും തർക്കമുണ്ടായി. ഇതിൽ പ്രകോപിതനായ എബനേസർ തന്റെ ഷർട്ടിനുള്ളിൽ ഒളിപ്പിച്ച അരിവാളുകൊണ്ട് പ്രിൻസയെ വെട്ടുകയായിരുന്നെന്ന് പൊലീസ് പറയുന്നു.